പ്രവാസി പെൻഷൻ: അപേക്ഷകൾ കെട്ടിക്കിടക്കുന്നു
text_fieldsതിരൂർ: പ്രവാസി ക്ഷേമനിധി ബോർഡിൽ പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. കോഴിക്കോട്ട് മാത്രം രണ്ടായിരത്തിൽപരം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നതെന്നാണ് പരാതി. 60 വയസ്സ് കഴിഞ്ഞവരാണ് പെൻഷന് അപേക്ഷിച്ച് ആറുമാസവും അതിലധികവുമായി കാത്തിരിക്കുന്നത്. മാസംതോറും പ്രവാസികൾ 350 രൂപയും തിരിച്ചെത്തിയവർ 200 രൂപയുമാണ് അംശാദായം അടക്കുന്നത്.
അംശാദായവും പെൻഷൻ അപേക്ഷയുമെല്ലാം ഓൺലൈൻ ആക്കിയിട്ടുണ്ടെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസമെന്നാണ് പരാതി. ജീവനക്കാരുടെ കുറവും അപേക്ഷകളുടെ എണ്ണക്കൂടുതലുമാണ് കാരണമായി പറയുന്നത്. അഞ്ചു വർഷം മുമ്പത്തെ ഓഫിസ്- ഉദ്യോഗസ്ഥ സംവിധാനമാണ് ഇപ്പോഴും നിലവിലുള്ളത്. സംസ്ഥാനത്താകെ മുപ്പതോളം ജീവനക്കാർ മാത്രമാണ് വകുപ്പിലുള്ളത്. മാത്രമല്ല, അപേക്ഷകർ വർധിച്ചതോടെ ഫണ്ട് കണ്ടെത്താനും വകുപ്പ് പ്രയാസപ്പെടുന്നു.
ക്ഷേമനിധിയിൽ ഇപ്പോൾ എട്ടു ലക്ഷത്തിലധികം അംഗങ്ങളുള്ളതിൽ അറുപതിനായിരത്തിൽപരം പേർ പെൻഷന് അർഹത നേടിയിട്ടുണ്ട്. വിദേശത്തുള്ളവർക്ക് 3500 രൂപയും മടങ്ങിയെത്തിയവർക്കും രാജ്യത്തുതന്നെ കേരളത്തിന് പുറത്തുള്ളവർക്കും 3000 രൂപയുമാണ് പെൻഷനായി നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.