ആദിവാസി വിദ്യാർഥികൾ അക്ഷരമുറ്റത്തെത്തുന്നത് ചാലിയാറിന്റെ കുത്തൊഴുക്കിനെ വകഞ്ഞുമാറ്റി
text_fieldsഎടക്കര: കുത്തിയൊലിച്ചൊഴുകുന്ന ചാലിയാര്‍ പുഴകടന്ന് അക്ഷരമുറ്റത്തേക്ക് എത്താന്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് തുണയായി വനം ജീവനക്കാര്‍. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി ഉള്‍വനത്തിലെ ഊരുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് ചാലിയാര്‍ കടക്കാന്‍ വാണിയംപുഴ വനം സ്റ്റേഷനിലെ ജീവനക്കാര്‍ തുണയാവുന്നത്.
ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, കുമ്പളപ്പാറ എന്നീ നാല് ഊരുകളില്‍ നിന്നായി നാല്പതോളം വിദ്യാര്‍ഥികളാണ് മുണ്ടേരി ഗവ. ട്രൈബല്‍ ഹൈസ്കൂള്‍, ഞെട്ടിക്കുളം എ.യു.പി സ്കൂർ എന്നിവിടങ്ങളില്‍ പഠനം നടത്തുന്നത്. സ്കൂള്‍ തുറന്നദിവസം ഊരുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാരും പോയിരുന്നില്ല.
എന്നാല്‍ ചൊവ്വാഴ്ച 10 വിദ്യാര്‍ഥികള്‍ പുത്തനുടുപ്പും പുതിയ ബാഗും ധരിച്ച് കുടയുമായി സ്കൂളില്‍ പോകാന്‍ ചാലിയാറിന്റെ ഇരുട്ടുകുത്തി കടവിലെത്തി. ഇതേത്തുടര്‍ന്ന് തൊട്ടടുത്തുള്ള വാണിയംപുഴ വനം സ്റ്റേഷനിലെ ജീവനക്കാര്‍ കുട്ടികളെ ചാലിയാര്‍ പുഴ കടത്താന്‍ ചങ്ങാടം പുഴയിലിറക്കി. വനം സ്റ്റേഷനിലെ വിജയന്, കുട്ടന്, വെള്ളന് എന്നീ താല്‍ക്കാലിക വാച്ചര്ക്കാര്ക്കണ് കുട്ടികളെ പുഴ കടത്തുന്നതിന്റെ ചുമതല.
രാവിലെ സ്കൂളിലേക്കും വൈകീട്ട് ഊരുകളിലേക്കും വിദ്യാര്‍ഥികളെ ഇവര്‍ പുഴ കടത്തും. എന്നാല്‍ ചാലിയാറില്‍ ശക്തമായ കുത്തൊഴുക്കുള്ള സമയങ്ങളില്‍ പുഴയില്‍ ചങ്ങാടം ഇറക്കാന്‍ കഴിയില്ല. ഈ അവസരങ്ങളില്‍ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങും. ഞെട്ടിക്കുളം സ്കൂളിലെ ട്രൈബല്‍ ഹോസ്റ്റല്‍ തുറന്നാല്‍ കുറച്ച് വിദ്യാര്‍ഥികള്‍ അവിടെ താമസിച്ച് പഠനം നടത്തും. എന്നാല്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും വീടുകളില്‍ നിന്നാണ് സ്കൂളില്‍ പോകുന്നത്.
വാണിയംപുഴ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ അജികുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജെയ്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ഥികളെ ചാലിയാര്‍ കടത്തുന്നത്. ഇരുട്ടുകുത്തി കടവില്‍ ഒരുവര്‍ഷം മുമ്പ് പാലം നിര്‍മാണം ആരംഭിച്ചെങ്കിലും പ്രവൃത്തി സ്പാനുകളില്‍ ഒതുങ്ങി നില്‍ക്കുകയാണ്. പാലം നിര്‍മാണം പൂര്‍ത്തിയായാലേ വിദ്യാര്‍ഥികളടക്കമുള്ള ആദിവാസികളുടെ കാലങ്ങളായുള്ള യാത്രാദുരിതത്തിന് അറുതിയാകു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.