ആർത്തുപെയ്ത് കാലവർഷം; കടലെടുത്ത പരപ്പാൽ ബീച്ചിൽ ആധിയുടെ നാളുകൾ
text_fieldsവള്ളിക്കുന്ന്: കാലവർഷം ശക്തമായതോടെ കടലെടുത്ത അരിയല്ലൂർ പരപ്പാൽ ബീച്ചിൽ ആശങ്കയുടെ നാളുകൾ. തീരദേശ റോഡായ ടിപ്പു സുൽത്താൻ റോഡും തീരവും കടൽ കവർന്നെടുത്തിട്ട് വർഷങ്ങൾ പിന്നിട്ടു. റോഡ് പുനർനിർമിക്കാനോ കടൽഭിത്തി ഒരുക്കാനോ നടപടിയില്ലാത്തതിനാൽ ഓരോ കാലവർഷവും ആശങ്കയോടെയാണ് പ്രദേശവാസികൾ തള്ളിനീക്കുന്നത്.
വർഷങ്ങളായി തുടരുന്ന കടലാക്രമണത്തിൽ തീരദേശത്തെ തെങ്ങുകൾ ഉൾപ്പെടെയുള്ള തീരം വർഷങ്ങൾക്ക് മുമ്പ് തന്നെ കടലെടുക്കാൻ തുടങ്ങിയിരുന്നു. ഈ സമയങ്ങളിൽത്തന്നെ പ്രദേശത്ത് പുലിമുട്ടോ കടൽഭിത്തിയോ നിർമിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. എന്നാൽ, നേരത്തെ ഇവിടെ ഉണ്ടായിരുന്ന ആമ വളർത്തുകേന്ദ്രത്തിൽ മുട്ടയിടാനെത്തുന്ന കടലാമയുടെ പേരിൽ ചിലർ രംഗത്തെത്തിയതോടെ സുരക്ഷാഭിത്തി പ്രായോഗികമായില്ല.
തുടരെ ഉണ്ടായ ശക്തമായ കടലാക്രമണത്തിലാണ് ഇന്നുകാണുന്ന നിലയിൽ തീരവും 240 ഓളം മീറ്റർ നീളത്തിൽ ടിപ്പുസുൽത്താൻ റോഡും പൂർണമായും കടലെടുത്തത്. തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ സമീപത്തെ വീടുകളിലേക്കും വെള്ളം ഇരച്ചെത്തി. പിന്നീട് സ്ഥലം സന്ദര്‍ശിച്ച എം.പി. അബ്ദുസ്സമദ് സമദാനി എം.പി, പി. അബ്ദുൽ ഹമീദ് എം.എൽ.എ എന്നിവർ കലക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് അടിയന്തരമായി സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. തുടർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ജിയോബാഗ് ഉപയോഗിച്ച് താൽക്കാലിക സുരക്ഷയും ഒരുക്കി.
വർഷങ്ങളായി ശക്തമായ കടലാക്രമണം തുടരുന്ന അരിയല്ലൂർ പരപ്പാൽ ബീച്ചിൽ നിർമിച്ച ജിയോ ബാഗ് സംവിധാനവും ഫലപ്രദമായില്ലെന്ന് മാത്രമല്ല, മൂന്ന് മാസത്തിനകം തന്നെ ജിയോബാഗ് വിവിധ ഭാഗങ്ങളിൽ താഴ്ന്നുപോകുകയും ചെയ്തു. ശക്തമായ തിരമാല ഉള്ളപ്പോൾ കടൽവെള്ളം ജിയോബാഗും മറികടന്ന് കരയിലേക്ക് ഇരച്ചുകയറുന്ന സ്ഥിതിയാണ്.
പ്രദേശത്ത് പുലിമുട്ട് നിർമിക്കണമെന്ന വർഷങ്ങളായുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യം അധികൃതർ ചെവിക്കൊള്ളാത്തതാണ് റോഡ് പൂർണമായും തകരാൻ ഇടയാക്കിയത്. മത്സ്യതൊഴിലാളി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
പുതിയ തീരദേശ റോഡിനായി ഏതാനും മാസങ്ങൾക്ക് മുമ്പ് അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിച്ചിരുന്നു. നിലവിൽ തകർന്ന റോഡും കഴിഞ്ഞാണ് പുതിയ പാതക്കായി അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിച്ചത്. ഇതുകൊണ്ടുതന്നെ ഇനി തകർന്ന റോഡുകൾ പൂർവസ്ഥിതിയിൽ നവീകരിക്കാൻ സാധ്യത കുറവാണ്. കാലവർഷം ശക്തമായതോടെ ജനവാസമേഖലയിൽ വെള്ളം ഇരച്ചുകയറുകയാണ്. കടൽഭിത്തി നിർമാണം പൂർത്തിയാക്കിയാൽ മാത്രമേ പുതുതായി നിർമിക്കാനിരിക്കുന്ന തീരദേശ റോഡിനും സുരക്ഷിതത്വം ഉണ്ടാവുകയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.