ജൽ ജീവൻ പദ്ധതിക്ക് കീറിയ റോഡിൽ വൻ കുഴികൾ
text_fieldsജൽജീവൻ പദ്ധതിക്കായി കീറിയ റോഡിൽ മണ്ണൊലിച്ചു പോയി രൂപം കൊണ്ട വൻ കുഴികൾ
വള്ളിക്കുന്ന്: അപകടങ്ങൾ ആവർത്തിക്കുമ്പോഴും പാഠം പഠിക്കാതെ അധികൃതർ. ജൽജീവൻ മിഷൻ പദ്ധതിക്കായി കീറിയ റോഡരികിലും റോഡിലും രൂപം കൊണ്ട വൻ കുഴികൾ കണ്ടിട്ടും അധികൃതർ കണ്ണ് തുറക്കുന്നില്ല. തിരക്കേറിയ അത്താണിക്കൽ-ആനങ്ങാടി റോഡിലെ കച്ചേരിക്കുന്ന് വരെ ഭാഗങ്ങളിലാണ് വൻ കുഴികൾ രൂപപ്പെട്ടത്.
മാസങ്ങളായി പൈപ്പിടാൻ കീറിയ റോഡ് നവീകരിക്കാൻ അധികൃതർ തയാറാവാത്തതാണ് ഇപ്പോൾ റോഡിൽ മരണ കുഴിയായി തീർന്നിരിക്കുന്നത്. മഴ പെയ്തതോടെ കുത്തനെയുള്ള ഇറക്കത്തിലുള്ള മണ്ണ് മഴവെള്ളത്തോടൊപ്പം ഒലിച്ചു പോയതാണ് ദുരിതമായത്.
കാൽനടയാത്ര പോലും ദുഷ്കരമാണ്. മഴ പെയ്താൽ കുഴി അറിയാതെ വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപെടുന്നതും പതിവാണ്.
കച്ചേരിക്കുന്ന് കയറ്റം പൊതുവെ ചരക്കുവാഹനങ്ങൾക്ക് ബാലികേറാമലയാണ്. കുത്തനെയുള്ള കയറ്റം കയറാനാവാതെ പിറകോട്ട് നീങ്ങി ചരക്ക് വാഹനങ്ങൾ റോഡരികിലെ കിടങ്ങിൽ ചാടി നിരവധി വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
മഴക്ക് മുമ്പ് ടാറിങ് പൂർത്തിയാക്കി റോഡിലെ അപകട ഭീഷണി ഇല്ലാതാക്കണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ അധികൃതർ മുഖം തിരിച്ചതാണ് ഇപ്പോൾ വൻ കുഴികൾ രൂപപ്പെട്ട് റോഡിൽ അപകട ഭീഷണി ഉയർത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.