ആറുവരി പാതയിൽ നിയമം ലംഘിച്ച് ഡ്രൈവർമാർ; നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
text_fieldsകാലിക്കറ്റ് സർവകലാശാലക്ക് സമീപത്തെ എക്സിറ്റിൽ നിയമം ലംഘിച്ച് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന സ്വകാര്യ ബസ്
വള്ളിക്കുന്ന്: കാലവർഷം ശക്തമായതോടെ പുതിയ ആറുവരി പാതയിൽ അപകടം പതിവാകുന്നു. എക്സിറ്റിലൂടെയുള്ള എൻട്രിയും എൻട്രിയിലൂടെയുള്ള എക്സിറ്റും അപകടം ക്ഷണിച്ചു വരുത്തുകയാണ് ഡ്രൈവർമാർ. ഇവർക്ക് മൂക്ക് കയറിടാൻ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കി.
സർവിസ് റോഡ് ഒഴിവാക്കി ആറുവരി പാതയിൽ യാത്രക്കാരെ കയറ്റി ഇറക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടിയുമായി വരും ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പ് രംഗത്തുണ്ടാവും. അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ ജില്ല റീജനൽ ട്രാൻസ്പോർട് ഓഫിസിന് കീഴിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.കെ. പ്രമോദ് ശങ്കർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മുനീബ് അമ്പാളി, പി. വിബിൻ ദാസ് എന്നിവർ പരിശോധന നടത്തി.
ആറുവരിപ്പാതയിലെ മഴക്കാല അപകടങ്ങൾക്ക് പ്രധാന കാരണം ഹൈഡ്രോ പ്ലെയിനിങ് ആണ്. എന്നാൽ, ഡ്രൈവിങ്ങിലെ വൈദഗ്ധ്യക്കുറവും അപകടത്തിനിടയാക്കുന്നുണ്ട്. ഹൈഡ്രോ പ്ലെയിനിങ് ഉള്ള സ്ഥലങ്ങളിൽ പെട്ടെന്ന് ബ്രേക്ക് ചവിട്ടാതെ വാഹനം കൺട്രോൾ ചെയ്ത് കൊണ്ടുവരണം. അധികപേരും വാഹനം തെന്നുതായി തോന്നുമ്പോൾ ബ്രേക്ക് ചവിട്ടുകയാണ് ചെയ്യുന്നത്. ഫോർ ചാനൽ എ.ബി. സി വാഹനങ്ങളാണ് ഇത്തരം റോഡുകളിൽ അഭികാമ്യമെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. എ.ബി.സി വാഹനങ്ങൾ ഓടിച്ച് ശീലിച്ചവർ ഇതില്ലാത്ത വാഹനങ്ങൾ ഓടിക്കുമ്പോഴും അപകടം സംഭവിക്കുന്നു. ഹെഡ്രോ പ്ലെയിനിങ് ഉള്ള സ്ഥലങ്ങളിൽ ശരിയായ വിധത്തിൽ ഉള്ള ഡ്രൈജേജ് സംവിധാനം ഒരുക്കാൻ നിർമാണ കമ്പനിയായ കെ.എൻ.ആർ.സിക്ക് അപേക്ഷ നൽകി. ആറുവരി പാതയിലൂടെ വരുന്ന വാഹനങ്ങൾ ബഫർ സോണിലൂടെ വന്ന ശേഷം മാത്രമേ സർവിസ് റോഡിലേക്ക് കടക്കാൻ പാടുള്ളൂ. ഇത് പോലും ശ്രദ്ധിക്കാതെയാണ് പലരും വാഹനം ഓടിക്കുന്നത്.
എൻട്രിയും എക്സിറ്റും സ്ഥാപിച്ച സ്ഥലങ്ങളിൽ നിയമം ലംഘിച്ചു കടന്നുപോവുന്നതും വൻ അപകടം വിളിച്ചു വരുത്തുന്നു. ഇവിടങ്ങളിൽ സ്ഥാപിച്ച നിയന്ത്രണ സംവിധാനങ്ങൾ തകർത്താണ് ബസുകൾ ഉൾപ്പെടെ പോവുന്നത്. സർവിസ് റോഡിലൂടെ മാത്രം പോവേണ്ട ബസുകൾ ആറുവരിപ്പാതയിലുടെ പോവുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാണ്. കുട്ടികൾ അടക്കമുള്ള യാത്രക്കാർ ആറുവരിപ്പാതയിൽ ഇറങ്ങി നടക്കുന്ന സമയത്ത് അപായം സംഭവിക്കാൻ സാധ്യത ഏറെയാണ്. പൊതുജനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.കെ. പ്രമോദ് ശങ്കർ അറിയിച്ചു.
ആറുവരി പാതയിൽനിന്ന് സർവിസ് റോഡിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ മുന്നോട്ട് പോവുന്നതിനു പകരം സർവിസ് റോഡിലൂടെ എതിർദിശയിൽ പോവുന്ന പ്രവണത ഏറെ അപകടകരമാണ്. ബഫർ സോണിൽ കൂടി പതുക്കെ സർവിസ് റോഡിൽ എത്തി മുന്നോട്ട് നീങ്ങി അടുത്ത ടേണിങ് പോയന്റിലൂടെ മാത്രമേ ലക്ഷ്യസ്ഥലത്തേക്ക് പോവാൻ പാടുള്ളു. ഇതെല്ലാം മറികടന്നാണ് ദൂരം ലഭിക്കാൻ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.