വെള്ളാപ്പള്ളിയുടെ വർഗീയ വിഭജന തന്ത്രവും ഏശിയില്ല
text_fieldsവെള്ളാപ്പള്ളി നടേശൻ
മലപ്പുറം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ വിവാദ പരാമർശങ്ങൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിലപ്പോയില്ലെന്ന് വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സമയത്തും പോളിങ് ദിനത്തിലുമെല്ലാം വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങൾ വിഭജനതന്ത്രങ്ങളുടെ ഭാഗമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, ഈ വർഗീയ പരാമർശങ്ങളിൽ ഇടതുപക്ഷം കൃത്യമായ നിലപാടെടുക്കാതിരുന്നത് യു.ഡി.എഫിന് അനുകൂല ഘടകമായെന്നാണ് വിലയിരുത്തൽ. ഇടതുപക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന മുസ്ലിം വിഭാഗത്തിന്റെയടക്കമുള്ള വോട്ടുകൾ എൽ.ഡി.എഫിന് നഷ്ടപ്പെടാൻ ഇത് കാരണമായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, ഈഴവ വിഭാഗങ്ങളിൽനിന്ന് യു.ഡി.എഫിന് ലഭിച്ചിരുന്ന വോട്ടുകളിൽ കാര്യമായ ചോർച്ചയുണ്ടായില്ലെന്നും വിലയിരുത്തലുണ്ട്. ഏപ്രിൽ നാലിന് ചുങ്കത്തറയിൽ നടന്ന ശ്രീനാരായണ കൺവെൻഷന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു വെള്ളാപ്പള്ളി മലപ്പുറവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനക്ക് തുടക്കമിട്ടത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണിതെന്നും സ്വതന്ത്രമായി അഭിപ്രായം പറയാൻ ഇവിടെ കഴിയില്ലെന്നുമുള്ള തരത്തിൽ ഗുരുതരമായ വാക്കുകളാണ് അന്ന് വെള്ളാപ്പള്ളി പറഞ്ഞത്.
വർഗീയ പ്രസ്താവനക്കെതിരെ രാഷ്ട്രീയ പാർട്ടികളും മുസ്ലിം സമുദായ സംഘടനകളും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. വിഷയം ആളിക്കത്തിയപ്പോൾ സി.പി.എം ജില്ല കമ്മിറ്റി വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ വിമർശിച്ചെങ്കിലും ഏപ്രിൽ 11ന് എസ്.എൻ.ഡി.പി യോഗം ചേര്ത്തല യൂനിറ്റ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ മലപ്പുറത്തെക്കുറിച്ച് വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. പി.വി. അൻവറടക്കം ഈ നിലപാടിനെ കടുത്ത ഭാഷയിൽ എതിർത്ത് രംഗത്തുവരുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.