148 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ സേനയിലേക്ക്
text_fieldsപാലക്കാട്: കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. സംസ്ഥാനം നേരിടുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന് മലയോര മേഖലകളിലെ ജനവിഭാഗങ്ങളെ ചേർത്തുപിടിച്ചും അവരുടെ സഹകരണത്തോടെയുമാണ് ശാശ്വത പരിഹാരം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാളയാർ വനപരിശീലന കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ പുതിയ ബാച്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം കോൺവൊക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒമ്പത് മാസത്തെ പരിശീലനം പൂർത്തിയാക്കിയ 148 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരാണ് പരേഡിൽ അണിനിരന്നത്. 55 പുരുഷന്മാരും 93 സ്ത്രീകളുമാണ് പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ എൻജിനീയറിങ് പൂർത്തിയാക്കിയ ഒമ്പത് പേരും ബിരുദാനന്തര ബിരുദം നേടിയ 42 പേരും ബിരുദധാരികളായ 72 പേരും എം.ഫിൽ നേടിയ ഒരാളും ബി.എ.എം.എസ് ബിരുദധാരിയായ ഒരാളുമാണുള്ളത്.
അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ധനകാര്യം, ബജറ്റ് ആൻഡ് ഓഡിറ്റ്) ഡോ. എൽ. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (എച്ച്.ആർ.ഡി) നരേന്ദ്രനാഥ് വേലൂരി പരിശീലന റിപ്പോർട്ട് അവതരിപ്പിച്ചു. അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണവിഭാഗം) ഡോ. ജെ. ജസ്റ്റിൻ മോഹൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ. പ്രഭാകരൻ എം.എൽ.എ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (തൃശൂർ സെൻട്രൽ സർക്കിൾ) കെ. വിജയനാന്ദൻ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (പാലക്കാട് ഈസ്റ്റേൺ സർക്കിൾ ആൻഡ് കസ്റ്റോഡിയൻ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ്സ്) ഡോ. ആർ. കമലഹാർ, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (എച്ച്.ആർ.ഡി) ദേവിപ്രിയ അജിത്, വാളയാർ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രവികുമാർ മീണ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

