പറളി റെയിൽവേ സ്റ്റേഷനും വേണ്ടേ വികസനം?
text_fieldsപറളി റെയിൽവേ സ്റ്റേഷനിൽ ഏറെ പ്രയാസപ്പെട്ട് ഇറങ്ങുന്ന ട്രെയിൻ യാത്രക്കാർ
പറളി: മഴയും വെയിലും കൊള്ളാതെ യാത്രചെയ്യാൻ പറളിക്കാർക്ക് എന്നാണ് സാധിക്കുക?. സുഗമമായ ട്രെയിൻ യാത്രക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പറളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധത്തിനൊരുങ്ങുന്നു. മേൽക്കൂരയില്ലാത്ത സ്റ്റേഷൻ, പ്ലാറ്റ്ഫോം നാമമാത്രം, സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. പറളി റയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യമൊരുക്കണമെന്നാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ബ്രിട്ടീഷുകാർ ഭാരതപ്പുഴയോരത്ത് സ്ഥാപിച്ച പറളി റെയിൽവേ സ്റ്റേഷൻ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സ്ഥല സൗകര്യം കണക്കിലെടുത്താണ് ഇപ്പോഴുള്ള ഭാഗത്ത് 1980ൽ സ്റ്റേഷൻ നിർമിച്ചത്. 1980ൽ പുതിയ സ്റ്റേഷൻ പണിതപ്പോഴും കാലോചിതമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധിച്ചില്ലെന്നാണ് പരാതി. സ്റ്റേഷനിൽ തെക്കോട്ടുള്ള ഭാഗത്ത് ഓഫിസ് കെട്ടിടം നിലനിൽക്കുന്നിടത്ത് 12 കമ്പാർട്ടുമെന്റുകൾക്ക് പ്ലാറ്റ്ഫോം നിർമിച്ചപ്പോൾ വടക്കുഭാഗത്തെ പ്ലാറ്റ്ഫോമിൽ എട്ട് കമ്പാർട്ടുമെന്റിനുള്ള സൗകര്യം മാത്രമായി ചുരുങ്ങി.
179 മീറ്റർ മാത്രം നീളമുള്ള ഈ പ്ലാറ്റ്ഫോമിന് മേൽക്കൂരയില്ല. 14ഉം 15ഉം കമ്പാർട്ടുമെന്റുകളുള്ള പാസഞ്ചർ വണ്ടികൾ സ്റ്റേഷനിൽ നിർത്തുമ്പോൾ പ്ലാറ്റ്ഫോമില്ലാത്തിടത്ത് കയറാനും ഇറങ്ങാനും പെടാപാടുപെടുന്നതും പതിവുകാഴ്ചയാണ്. മൂന്നടി പൊക്കമുള്ള കോച്ചിന്റെ ചവിട്ടുപടിയിൽ കയറാൻ പ്രായമായവർ പലപ്പോഴും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരാറുണ്ട്. ഈ സ്റ്റേഷനിൽ പ്രതിദിനം 400 മുതൽ 500 വരെ യാത്രക്കാരുണ്ട്. സീസൺ ടിക്കറ്റ് വേറെയും. ബ്രിട്ടീഷ് ഭരണകാലത്ത് 12 വണ്ടികൾക്ക് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നത് ഇപ്പോൾ അഞ്ച് പെയർ (5 ട്രെയിൻ പാലക്കാട് ഭാഗത്തേക്കും 5 ട്രെയിൻ ഷൊർണൂർ ഭാഗത്തേക്കും) ആയി ചുരുങ്ങിയിട്ടുണ്ട്.
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ മൂത്രപ്പുര ഇല്ലാത്തതിനാൽ യാത്രക്കാർ പ്രത്രേകിച്ച് സ്ത്രീകൾ പാളം മുറിച്ചുകടന്ന് ഒന്നാമത്തെ പ്ലാറ്റ്ഫോമിലെത്തുന്നത് സാഹസികവും അപകടകരവുമാണ്. ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും കൂടാതെ 16607 നമ്പർ കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറിനും 16608 നമ്പർ കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചറിനും പറളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് പ്രവർത്തകർ പ്രക്ഷോഭത്തിനൊരുന്നുന്നത്.
ആദ്യപടിയായി ഈ ആവശ്യങ്ങളടങ്ങിയ നിവേദനം പാലക്കാട് റയിൽവേ ഡിവിഷനൽ മാനേജർ അരുൺ കുമാർ ചതുർവേദി, വി.കെ. ശ്രീകണ്ഠൻ എം.പി എന്നിവർക്ക് സമർപ്പിക്കാനാണ് പദ്ധതിയെന്ന് പറളി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇൽയാസും സെക്രട്ടറി ഷാഫി അറക്കലും മറ്റു പ്രവർത്തകരും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.