വട്ടൊള്ളിക്കാവ്-കറുകപുത്തൂർ പാത; പൈപ്പ് പൊട്ടലും റോഡ് തകർച്ചയും, പൊറുതിമുട്ടി ജനം
text_fieldsവട്ടൊള്ളിക്കാവ്-കറുകപുത്തൂർ പാതയിൽ കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ കുഴി
കൂറ്റനാട്: വട്ടൊള്ളിക്കാവ്-കറുകപുത്തൂർ പാതയിൽ കുടിവെള്ള പൈപ്പുകളുടെ പൊട്ടലും റോഡ് തകർച്ചയും തുടർക്കഥയായതോടെ പൊറുതിമുട്ടി ജനം. ഒരു ദിവസം മുഴുവൻ വാഹനഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയിലേക്കെത്തിയിട്ടും ശാശ്വത പരിഹാരമുണ്ടാവുന്നില്ലെന്നതാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞദിവസം വൈകീട്ട് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ചാലുകൾ നിർമിക്കുന്നതിനിടെ വട്ടൊള്ളിക്കാവ് പ്രദേശത്ത് പൈപ്പുകൾപൊട്ടി. ചാത്തനൂർ ഹൈസ്കൂൾ സെന്ററിൽ തിരുമിറ്റക്കോട് സർവിസ് സഹകരണ ബാങ്കിനടുത്ത് വലിയ പൈപ്പുകളിൽ വിള്ളലുണ്ടാവുകയായിരുന്നു. വെള്ളം ശക്തിയായി കുത്തിയൊഴുകിയതോടെ പൊട്ടിയ പൈപ്പിനടുത്തായി വലിയ കുഴിയും രൂപപ്പെട്ടു.
അപകടമുണ്ടാവാതിരിക്കാൻ പ്രദേശത്തെ യുവാക്കളും നാട്ടുകാരും ചേർന്ന് താൽക്കാലികമായി കുഴികൾ മൂടിയെങ്കിലും ജലമൊഴുക്കിന്റെ ശക്തിയിൽ വീണ്ടും വലിയ കുഴിയായി വാഹനങ്ങൾക്ക് കടന്നുപോകാൻപറ്റാത്ത സ്ഥിതിയായി. രാത്രിയിലെത്തുന്ന വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാൻ ആളുകൾ താൽക്കാലികമായി കല്ലുകളും മരക്കൊമ്പുകളും കൊണ്ട് മറച്ചു. എന്നാൽ, കുഴി വലുതായതോടെ തിങ്കളാഴ്ച രാവിലെ പത്തുമുതൽ ഈ വഴിക്കുള്ള ഗതാഗതം പൂർണമായും നിലച്ചു.
അപ്രതീക്ഷിതമായുണ്ടായ ഗതാഗതതടസ്സം ചാത്തനൂർ ഹൈസ്കൂൾ, സർവിസ് സഹകരണ ബാങ്ക് തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്ക് പോകേണ്ടവരെ ബുദ്ധിമുട്ടിലാക്കി. അതേസമയം, അമിതഭാരമുള്ള വാഹനങ്ങൾ പോകുന്നതാണ് പൈപ്പുകൾ പൊട്ടാനിടയാക്കുന്നതെന്ന് ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ജല അതോറിറ്റി ഉദ്യോഗസ്ഥരും കരാർ ജോലിക്കാരും പൈപ്പ് നന്നാക്കാൻ എത്തിയെങ്കിലും ജലവിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. പൈപ്പുകളിലെ ജലവിതരണം നിർത്തിയെന്നും റോഡിലെ കുഴികൾ അടയ്ക്കാനും പൈപ്പുകളുടെ കേടുപാട് തീർക്കാനുമുള്ള ശ്രമം നടക്കുകയാണെന്നും ഉടൻതന്നെ ജലവിതരണവും വാഹനഗതാഗതവും പുനഃസ്ഥാപിക്കാനാകുമെന്നും തൃത്താല ജല അതോറിറ്റി അധികൃതര് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.