കെ.എസ്.ഇ.ബി പൊതുസ്ഥലംമാറ്റം; ആവശ്യക്കാർ കുറഞ്ഞ് വിതരണ വിഭാഗം ഓഫിസുകൾ
text_fieldsപാലക്കാട്: കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ, സീനിയർ സൂപ്രണ്ട്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർമാർ തുടങ്ങി മിഡിൽ ലെവൽ ഓഫിസർമാരുടെ സ്ഥലംമാറ്റ അപേക്ഷ ക്ഷണിക്കൽ അന്തിമഘട്ടത്തിലെത്തിനിൽക്കേ ഉൽപാദന വിഭാഗത്തിലേക്ക് അപേക്ഷകരുടെ വൻ കുത്തൊഴുക്ക്. ഇടുക്കി ജില്ലയിലെ മൂലമറ്റം ജനറേഷൻ സബ് ഡിവിഷൻ താൽപര്യപ്പെട്ട് തിങ്കളാഴ്ച അർധരാത്രി വരെയുള്ള കണക്കുകൾ പ്രകാരം 102 അപേക്ഷകളാണ് എത്തിയത്. മുൻവർഷത്തേക്കാൾ മൂന്നു തസ്തികകൾ വർധിപ്പിച്ചിട്ടും 23 അസിസ്റ്റന്റ് എൻജിനീയർമാർക്ക് ജോലി ചെയ്യാൻ മാത്രമേ ഇവിടെ അവസരമുള്ളൂ. സംസ്ഥാനത്തെ മിക്ക ജില്ലകളിൽനിന്നും ഈ ഓഫിസ് താൽപര്യപ്പെട്ട് അപേക്ഷ എത്തിയിട്ടുണ്ട്.
കെ.എസ്.ഇ.ബിയുടെ ഏറ്റവും കൂടുതൽ ആൾക്കാർ ജോലിചെയ്യുന്ന പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വിഭാഗമാണ് വിതരണ വിഭാഗം. ജോലിഭാരവും അപകടസാധ്യതയും ഏറെയുള്ള, ജീവനക്കാരുടെ കുറവിൽ വലയുന്ന വിതരണ വിഭാഗം ഓഫിസുകളിലെത്താൻ പല ജീവനക്കാർക്കും ഭയമാണ്. 770ൽപരം സെക്ഷൻ ഓഫിസുകളിലേക്ക് നാമമാത്ര അപേക്ഷകളാണ് അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്രിക്കൽ തസ്തികയിലുള്ളവരിൽനിന്ന് ലഭിച്ചത്. വിതരണ മേഖലയിലെ സെക്ഷൻ ഓഫിസുകളോട് സീനിയർ സൂപ്രണ്ട് തസ്തികയിലുള്ളവർക്കും പ്രിയം കുറവാണ്. റീജനൽ ഓഡിറ്റ് ഓഫിസുകൾ, ഡിവിഷൻ, സർക്കിൾ ഓഫിസുകളിലേക്കാണ് കൂടുതൽ അപേക്ഷകരുള്ളത്.
തിരുവനന്തപുരം വൈദ്യുതിഭവനിലെ പേഴ്സനൽ വിഭാഗത്തിലേക്കാണ് ഏറ്റവും കൂടുതൽ അപേക്ഷകർ. മുൻ വർഷങ്ങളിലേതുപോലെ കാസർകോട് ജില്ലയിലെ മയിലാട്ടി 220 കെ.വി സ്റ്റേഷനിലേക്ക് 67 പേർ അപേക്ഷിച്ചിട്ടുണ്ട്. 220 കെ.വി സബ്സ്റ്റേഷൻ നല്ലളം, 220 കെ.വി സബ്സ്റ്റേഷൻ അരീക്കോട്, 220 കെ.വി സബ്സ്റ്റേഷൻ തളിപ്പറമ്പ് എന്നിവയാണ് അപേക്ഷകർ കൂടുതലുള്ള മറ്റ് ഓഫിസുകൾ.
മിഡിൽ ലെവൽ ഓഫിസർ വിഭാഗത്തിൽപെടുന്ന അസിസ്റ്റന്റ് എൻജിനീയർമാർക്ക് അസി. എക്സിക്യൂട്ടിവ് എൻജിനീയറായുള്ള സ്ഥാനക്കയറ്റത്തിന് രണ്ടു വർഷം ഉൽപാദന വിഭാഗത്തിൽ ജോലി നോക്കണമെന്നുണ്ട്. മാത്രമല്ല, അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് എക്സിക്യൂട്ടിവ് എൻജിനീയറാകാൻ ഒരു വർഷം ഉൽപാദന വിഭാഗത്തിൽ ജോലി ചെയ്യണമെന്ന നിബന്ധനയുമുണ്ട്. അതിനാലാണ് ഉൽപാദന മേഖല താൽപര്യപ്പെടുന്നതെന്നാണ് ചിലർ പറയുന്ന ന്യായം. വിവിധ വിഭാഗങ്ങളിലേക്ക് സ്ഥലം മാറിപ്പോകുന്നതിനാൽ വിദഗ്ധരുടെ അഭാവം കെ.എസ്.ഇ.ബിയെ വലക്കുന്നുണ്ടെന്ന് മുൻ സി.എം.ഡി ബിജു പ്രഭാകർ ഒരു ചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.