ഇടത് ഭരണം കുത്തകയാക്കി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്
text_fieldsഒറ്റപ്പാലം: ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നത് മുതൽ ഇടത് ഭരണം കുത്തകയായ ബ്ലോക്ക് പഞ്ചായത്താണ് ഒറ്റപ്പാലം. വീറും വാശിയുമേറിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കൊടുവിൽ നാമമാത്രമായ അംഗസംഖ്യയിൽ പ്രതിപക്ഷ കക്ഷികൾ ഒതുങ്ങുന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പിന്നിട്ട ചരിത്രം.
2020ൽ നടന്ന തെരഞ്ഞെടുപ്പിൽ സമ്പൂർണമായും ഇടതുപക്ഷ സ്ഥാനാർഥികൾ ഡിവിഷനുകൾ തൂത്തുവാരി. തൃക്കടീരി (അഞ്ച്) ഡിവിഷനിൽനിന്നും ജയിച്ച സി.പി.ഐ സ്ഥാനാർഥിയെ കൂടാതെ ശേഷിക്കുന്ന 15 ഡിവിഷനുകളിലും സി.പി.എമ്മിനായിരുന്നു മേൽക്കൈ.
2015ലെ തെരഞ്ഞെടുപ്പിൽ വല്ലപ്പുഴ, നെല്ലായ ഡിവിഷനുകളിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർഥികൾ വിജയിച്ചിരുന്നെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ രണ്ട് ഡിവിഷനുകളിലും സി.പി.എം സ്ഥാനാർഥികൾക്കായിരുന്നു വിജയം.
16 ഡിവിഷനുകളിൽ പൂർണമായും ബി.ജെ.പി സ്ഥാനാർഥികളെ മത്സരിപ്പിച്ചിരുന്നു. സി.പി.എം 15ഉം സി.പി.ഐ ഒന്നും ഉൾപ്പടെ 16 സീറ്റിൽ എൽ.ഡി.എഫും, 12 കോൺഗ്രസ്, നാല് ലീഗ് ഉൾപ്പെടെ യു.ഡി.എഫ് 16 സീറ്റിലും ആറിടങ്ങളിൽ എസ്.ഡി.പി ഐയും വെൽഫെയർ പാർട്ടി, പി.ഡി.പി, സ്വതന്ത്രർ എന്നിവ രണ്ട് വീതവും ഉൾപ്പെടെ 60 സ്ഥാനാർഥികളുടെ കടുത്ത പോരാട്ടത്തിനൊടുവിലാണ് എൽ.ഡി.എഫ് സമ്പൂർണ വിജയം നേടിയത്.
അകലൂർ ഡിവിഷനിൽനിന്ന് വിജയിച്ച ശോഭന രാജേന്ദ്ര പ്രസാദ്, എഴുവന്തല വാർഡിൽ നിന്നുള്ള ബാബു എന്നിവരാണ് യഥാക്രമം നിലവിലെ പ്രസിഡൻറും വൈസ് പ്രസിഡൻറും. വാർഡ് വിഭജനത്തെ തുടർന്ന് ഇത്തവണ ബ്ലോക്ക് പഞ്ചായത്തിന്റെ ഡിവിഷനുകൾ 17 ആയി ഉയർന്നു.
നിലവിലെ കക്ഷിനില
ആകെ- 16
എൽ.ഡി.എഫ് - 16
(സി.പി.എം - 15, സി.പി.ഐ - 01)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

