ചോരാത്ത ഇടതുവീര്യവുമായി മലമ്പുഴ
text_fieldsഎ പ്രഭാകരൻ
പാലക്കാട്: യു.ഡി.എഫ് തരംഗത്തിൽ എൽ.ഡി.എഫ് ആടിയുലഞ്ഞപ്പോഴും ഇടതു വിപ്ലവവീര്യം അണയാതെ കാത്ത് മലമ്പുഴ. മണ്ഡലം രൂപവത്കരിച്ച് 60 വർഷം തികഞ്ഞിട്ടും ഇതുവരെ സി.പി.എമ്മിൽ നിന്നല്ലാതെ എം.എൽ.എമാർ ഉണ്ടായിട്ടില്ലാത്ത നാടായി മലമ്പുഴ മാറി. വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തരുടെ പോരിൽ പേരുകേട്ട മലമ്പുഴയില്‍ വിജയം എ. പ്രഭാകരനൊപ്പം നിന്നപ്പോൾ എ. സുരേഷ് മൂന്നാമനായി. നിലവിലെ എം.എൽ.എയായ എ പ്രഭാകരൻ 19,721 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
എ. പ്രഭാകരന് 68,629 വോട്ടുകളും സി. കൃഷ്ണകുമാര്‍ 48,908 വോട്ടുകളും നേടിയപ്പോൾ മൂന്നാം സ്ഥാനത്തുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥി എ. സുരേഷിന് 42,262 വോട്ടുകളാണ് നേടാനായത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ പേഴ്സനല്‍ അസിസ്റ്റന്റ് ആയിരുന്ന എ. സുരേഷ് ഇടതുബന്ധം അവസാനിപ്പിച്ച് യു.ഡി.എഫ് പാളയത്തില്‍ എത്തിയതോടെയാണ് മലമ്പുഴ മണ്ഡലം ഇക്കുറി ആദ്യം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
സുരേഷിനെ സ്ഥാനാര്‍ഥിയാക്കി യു.ഡി.എഫ് മണ്ഡലത്തിലെ സി.പി.എം പാളയത്തില്‍ വിള്ളല്‍ വീഴ്ത്താനും ശ്രമിച്ചു. അതേസമയം, ഇടതുപക്ഷം സിറ്റിങ് എം.എൽ.എ എ പ്രഭാകരനെ തന്നെ സ്ഥനാര്‍ഥിയാക്കി. അതോടെ, വി.എസിന്റെ വിശ്വസ്തര്‍ തമ്മിലുള്ള പോരാട്ടമായി മാറി. ആരാണ് കൂടുതൽ വിശ്വസ്തൻ എന്നുള്ള ചോദ്യം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

