ഒന്നര പതിറ്റാണ്ടായി സ്പെഷൽ റൂൾസ് നടപ്പാക്കൽ ഫ്രീസറിൽ; ജീവനക്കാരില്ലാതെ വകുപ്പുകൾ
text_fieldsപാലക്കാട്: വിവിധ വകുപ്പുകളിലെ ഒഴിവുകൾ നികത്തി സുഗമമായി പ്രവർത്തിക്കാൻ വിശേഷാൽ ചട്ടങ്ങൾ (സ്പെഷൽ റൂൾസ്) രൂപവത്കരിക്കാൻ ഭരണപരിഷ്കാര കമീഷനും യുവജനക്ഷേമ വകുപ്പും ഉൾപ്പെടെ കൊടുത്ത നിർദേശം ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും നടപ്പാക്കാതെ വിവിധ വകുപ്പുകൾ.
വിശേഷാൽ ചട്ടം രൂപവത്കരിച്ച് അടിയന്തരമായി നടപ്പാക്കാൻ 2010 ജൂലൈ 19ന് ഉത്തരവിട്ടിട്ടും നടപ്പാകാതെ വന്നതോടെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2020 ജൂലൈ 19ന് മാർഗനിർദേശം പുറപ്പെടുവിച്ചു. എന്നിട്ടും നടപടി ഉണ്ടാകാതിരുന്നതോടെ 2023 ഡിസംബറിൽ മൂന്നു മാസം കൊണ്ട് അടിയന്തരമായി നടപ്പാക്കാൻ നിർദേശിക്കുകയും ചെയ്തു.
നടപടികളിൽ വിവിധ ചട്ടലംഘനം ചൂണ്ടിക്കാട്ടിയിട്ടും വകുപ്പുകൾ നിസ്സഹകരിക്കുകയായിരുന്നു. വിവിധ വകുപ്പുകളിലും കമ്പനി കോർപറേഷനുകളിലും വ്യക്തമായ ജോലികൾ നിർണയിക്കാതെ തുടരുന്ന ആയിരക്കണക്കിന് ജീവനക്കാരാണ് സ്പെഷൽ റൂൾസ് നടപ്പാക്കിയതിനാൽ സ്ഥാനക്കയറ്റം ഉൾപ്പെടെ നിഷേധിക്കപ്പെട്ട് ദുരിതത്തിൽ തുടരുന്നത്.
കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതിയുടെ അഞ്ചാം റിപ്പോർട്ടിൽ സ്പെഷൽ റൂൾസ് ഭേദഗതി ചെയ്യാനുള്ള സമയം പരമാവധി മൂന്നു മാസമായി നിജപ്പെടുത്താൻ ശിപാർശ ചെയ്തിരുന്നു.
അതിനിറക്കിയ മാർഗരേഖയിൽ 20 ദിവസങ്ങൾകൊണ്ട് കരട് വിശേഷാൽ ചട്ടം തയാറാക്കാൻ ആവശ്യപ്പെട്ടു. എന്നിട്ടും നടന്നില്ല. ഇപ്പോഴും നിയമനം പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങൾക്കായി വിശേഷാൽ ചട്ടം രൂപവത്കരിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരുന്നതായാണ് ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.
ചട്ട രൂപവത്കരണം സമയബന്ധിതമായി പൂർത്തീകരിക്കാൻ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചെന്നും നിശ്ചിത ഇടവേളകളിൽ സമിതി ചേർന്ന് വിശേഷാൽ ചട്ട രൂപവത്കരണത്തിന്റെ സ്ഥിതി വിലയിരുത്തുന്നുണ്ടെന്ന മറുപടി മാത്രമേ അധികൃതരിൽനിന്ന് ലഭിക്കുന്നുള്ളൂ. നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട പൊതുമേഖല സ്ഥാപനങ്ങളിൽ വിശേഷാൽ നിയമന ചട്ടങ്ങൾ തയാറാക്കിയശേഷം പി.എസ്.സി മുഖേന മാത്രമേ നിയമനം നടത്താൻ പാടുള്ളൂവെന്ന നിർദേശമുണ്ട്.
എന്നാൽ, ചട്ടം തയാറാക്കൽ അനിശ്ചിതകാലമായി വൈകുന്നതോടെ ജീവനക്കാരില്ലാതെ വലയുകയാണ് വകുപ്പുകൾ. അത്യാവശ്യ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്താമെന്ന് നിർദേശിച്ചതിനാൽ അപൂർവം നിയമനങ്ങൾ നടന്നിട്ടുമുണ്ട്.
വകുപ്പുമേധാവികളുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഭരണവകുപ്പുകളാണ് വിശേഷാൽ ചട്ടം തയാറാക്കേണ്ടത്. അതിനായി സർവിസ് സംഘടന പ്രതിനിധികളുമായും ഉദ്യോഗസ്ഥ ഭരണപരിഷ്കാര നിയമവകുപ്പ് പ്രതിനിധികളുമായും ഉദ്യോഗസ്ഥ ഭരണപരിഷ്കാര നിയമവകുപ്പ് പ്രതിനിധികളുമായും ചർച്ച നടത്തണം.
ചർച്ച സംബന്ധിച്ച അറിയിപ്പ് കരട് ചട്ടങ്ങൾ സഹിതം ചർച്ചക്ക് 15 ദിവസം മുമ്പുതന്നെ ബന്ധപ്പെട്ടവർക്ക് അയച്ചുനൽകണമെന്ന് 2010 ജൂലൈ 19ലെ സർക്കുലറിൽ പറയുന്നുണ്ട്. ഈ നടപടികൾ വിവിധ വകുപ്പുകൾ ഏറക്കുറെ പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും അന്തിമ പ്രഖ്യാപനം സർക്കാറിൽനിന്നുണ്ടാകേണ്ടതുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.