കെണി വെച്ച ആടിനെ കൊന്ന പുലി കുടുങ്ങാതെ രക്ഷപ്പെട്ടു; കൂട് സ്ഥാപിച്ചതിലെ അപാകതയെന്ന് നാട്ടുകാർ
text_fieldsപ്രതീകാത്മക ചിത്രം
പത്തനംതിട്ട: കുളത്തുമൺ പ്രദേശത്ത് പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കെണിയായി വെച്ച ആടിനെ കൊന്ന് പുലി രക്ഷപ്പെട്ടു. കലഞ്ഞൂർ പഞ്ചായത്തിലെ കുളത്തുമൺ പ്രദേശത്ത് പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലെ ആടിനെയാണ് പുലി കൊന്നതായി നാട്ടുകാർ പറയുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് കൂട്ടിൽ കെണിയായി വെച്ചിരുന്ന ആടിന്റെ കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടത്. പിന്നീട് ഇത് ചത്തു. കൂട് സ്ഥാപിച്ചതിലെ അപാകതയാണ് കെണിയായി വെച്ചിരുന്ന ആടിനെ ആക്രമിച്ചിട്ടും പുലി കൂടുങ്ങാതിരുന്നതെന്ന് നാട്ടുകാർ പറയുന്നു.
പ്രധാന വാതിലിലൂടെ ഉള്ളിൽ കടന്നാണ് ആടിനെ ആക്രമിച്ചതെന്നും വാതിൽ അടയാതിരുന്നതാണ് പുലി രക്ഷപ്പെടാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതിനോട് ചേർന്ന പ്രദേശമായ കമ്പകത്തുംപച്ചയിലാണ് നാട്ടുകാർ കരിമ്പുലിയെ ആദ്യം കണ്ടത്. മൊബൈലിൽ പകർത്തിയ പുലിയുടെ ദൃശ്യവും പുറത്ത് വന്നിരുന്നു. പിന്നീട് കുളത്തുമൺ ഭാഗത്തും പുലിയെ പലരും കണ്ട സാഹചര്യത്തിൽ ഇവിടെ കൂട് സ്ഥാപിക്കുകയായിരുന്നു.
എന്നാൽ ഇരയായ ആട് ചത്തിട്ടും പുതിയ ഇരയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിൽ ഇടാൻ തയാറായില്ലെന്ന് ആരോപണം ഉയർന്നു. നിരവധി പേർ കാണുകയും പ്രദേശത്തെ വളർത്തു മൃഗങ്ങളെയും കൂട്ടിൽ ഇര ഇട്ട ആടിനെയും ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിൽ പുലിയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ ജിജ അരുൺ ആവശ്യപ്പെട്ടു. പ്രദേശത്ത് നിന്ന് കൂട് മാറ്റാൻ സമ്മതിക്കില്ലെന്നും അവർ പറഞ്ഞു. കോന്നി നടുവത്തുമൂഴിറേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പ്രദേശം. കലഞ്ഞൂർ പഞ്ചായത്തിലെ കൂടൽ ഇഞ്ചപ്പാറ, പൂമരുതിക്കുഴി എന്നിവിടങ്ങളലും പുലി വളർത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

