വൈദ്യുതി വേലി വ്യാപകം; ആർക്കും ലൈസൻസില്ല
text_fieldsപത്തനംതിട്ട: വന്യമൃഗങ്ങളെ തുരത്താൻ ജില്ലയുടെ മലയോര മേഖലകളിലടക്കം വൈദ്യുതി വേലികൾ വ്യാപകമാണെങ്കിലും എല്ലാം അനധികൃതം. ഇവ സ്ഥാപിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ ലൈസൻസ് എടുക്കണമെന്നാണ് നിയമം. 2011ലാണ് നിയമം പ്രാബല്യത്തിലായത്. എന്നാൽ, ജില്ലയിൽ ഇതുവരെ ആരും ലൈസൻസ് എടുത്തിട്ടില്ല.
ഇതനുസരിച്ച് അംഗീകൃത ലാബിന്റെ ടെസ്റ്റ് സർട്ടിഫിക്കറ്റുള്ള ഇലക്ട്രിക് ഫെൻസ് എനർജൈസർ ഉപയോഗിച്ച് മാത്രമേ വൈദ്യുതിവേലി സ്ഥാപിക്കാവൂ. ബാറ്ററിയിൽനിന്നുള്ള വൈദ്യുതി മാത്രമേ ഇലക്ട്രിക് ഫെൻസ് എനർജൈസർ നൽകാവൂ. ലോഹമുള്ളുവേലി ഉപയോഗിക്കരുതെന്നും വേലിയുടെ പലഭാഗത്തായി മുന്നറിയിപ്പ് നൽകണമെന്നും നിബന്ധനയുണ്ട്. വീട്ടിൽനിന്നോ കാർഷിക കണക്ഷനിൽനിന്നോ കെ.എസ്.ഇ.ബി ലൈനിൽനിന്നോ വൈദ്യുതി നൽകരുതെന്നും നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ, ഇത് ഭൂരിഭാഗവും പാലിക്കുന്നില്ല.
വൈദ്യുതിവേലി സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിലാണ് നൽകേണ്ടത്. ഇൻസ്പെക്ടറുടെ പരിശോധനക്കുശേഷം അനുമതി ലഭിക്കും. ഇതിനായി ഇലക്ട്രിസിറ്റി ലൈൻസിങ് ബോർഡിന്റെ അംഗീകൃത ബി ക്ലാസ് കോൺട്രാക്ടർ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ, ഇത് പാലിക്കാൻ തയാറാകാത്തതിനാൽ ഭൂരിഭാഗവും ലൈസൻസ് എടുക്കാതെ വിട്ടുനിൽക്കുകയാണ്.
ജില്ലയിലെ വനാതിർത്തികളിലും പന്നി ശല്യം ഏറെയുള്ള പ്രദേശങ്ങളിലും വൈദ്യുതി വേലികൾ ഇപ്പോഴും വ്യാപകമാണ്. ഇത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. നേരത്തേ പന്നിയെ തുരത്താൻവെച്ച വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് കുരമ്പാലയിൽ രണ്ട് കർഷകർ മരിച്ചിരുന്നു.
കോന്നി കുളത്തുമണ്ണിൽ കാട്ടാന ചെരിഞ്ഞത് ഹൈവോൾട്ടേജിൽ ഷോക്കേറ്റാണെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ അനധികൃത വേലികൾ കണ്ടെത്താൻ പരിശോധന ശക്തമാക്കാനും വൈദ്യുതി വകുപ്പ് തീരുമാനിച്ചിട്ടുമുണ്ട്. നിയമവിരുദ്ധ വേലി മൂലം മനുഷ്യജീവന് അപകടം വരുത്തിയാൽ വൈദ്യുതി നിയമം 2003ലെ 135 വകുപ്പ് പ്രകാരം മൂന്നുവർഷം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും.
ഇന്ത്യൻ ശിക്ഷ നിയമം, വന്യജീവി സംരക്ഷണ നിയമം എന്നിവ പ്രകാരം മറ്റ് ശിക്ഷാ നടപടികളും പിഴയുമുണ്ടാകുമെന്നും അധികൃതർ പറയുന്നു. ചിലയിടങ്ങളില്‍ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുതി വേലികളുമുണ്ട്. സൗരോര്ജവേലികൾക്കും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ ലൈസൻസ് നിർബന്ധമാക്കുന്നത് സർക്കാറിന്റെ പരിഗണനയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.