ആവോലിക്കുഴിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; കൃഷി ഭൂമിയിൽ പ്രവേശിച്ചത് സൗരോർജ വേലികൾ ചവിട്ടി ഇളക്കി
text_fieldsകോന്നി: ആവോലിക്കുഴി കാക്കരയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ചരിവ്കാല പുത്തൻവീട്ടിൽ റെജി വർഗീസ്, പുത്തൻവീട്ടിൽ ഓമന, ചാങ്ങയിൽ വീട്ടിൽ സൂസമ്മ, തുറക്കുളത്ത് വീട്ടിൽ പൊന്നച്ചൻ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. നാലു വർഷം പ്രായമായ രണ്ടു മൂട് തെങ്ങിൻ തൈ, കുലക്കാറായ 30 മൂട് പൂവൻ വാഴ, കപ്പ, ചേമ്പ് എന്നിവയെല്ലാം കാട്ടാന കൂട്ടം നശിപ്പിച്ചു.
ബുധനാഴ്ച രാത്രി എട്ടോടെയാണ് ആനകൂട്ടം കാക്കര മഹാദേവ ക്ഷേത്രത്തിന് സമീപം എത്തിയത്. സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച സൗരോർജ വേലികൾ ചവിട്ടി ഇളക്കിയാണ് ആനക്കൂട്ടം കൃഷി ഭൂമിയിൽ പ്രവേശിച്ചത്. വനം വകുപ്പ് പ്രദേശത്ത് സൗരോർജ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനക്ഷമമല്ല. അഞ്ചു വർഷമായി ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ്.
ഞള്ളൂർ ഉത്തര കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പെടുന്നതാണ് ഈ പ്രദേശം. കോന്നി പഞ്ചായത്ത് ആറാം വാർഡിലെ അതുമ്പുംകുളം, ഞള്ളൂർ, ആവോലിക്കുഴി, മലയാലപ്പുഴ പഞ്ചായത്തിലെ അതുമ്പുംകുളത്തിന്റെ സമീപ പ്രദേശമായ ചെങ്ങറ തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. ആന ശല്യമുള്ള പ്രദേശങ്ങളിൽ അടിയന്തരമായി വനം വകുപ്പ് സൗരോർജ വേലി സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.