കല്ലേലി-കൊക്കാത്തോട് റോഡ്; കാട്ടാന ശല്യം രൂക്ഷം
text_fieldsകോന്നി: കല്ലേലി കൊക്കാത്തോട് റോഡിൽ കാട്ടാന ശല്യം രൂക്ഷമായിട്ടും ആനകളെ തുരത്താൻ നടപടിയില്ല. കഴിഞ്ഞ ദിവസമാണ് കാറിൽ വന്ന യുവാക്കൾ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ച ആറരയോടെ കല്ലേലി എസ്റ്റേറ്റ് ഫീൽഡ് ഓഫിസർ വിദ്യാധരനെ കാട്ടാന ഓടിക്കുകയും ഇയാൾക്ക് വീണു പരിക്കേൽക്കുകയും ചെയ്തു.
കല്ലേലി-കൊക്കത്തോട് റോഡിൽ ദിവസങ്ങൾക്ക് മുമ്പാണ് കാട്ടാന പന തള്ളി റോഡിലേക്ക് മറിച്ചിടുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തത്. ഇതിനു മുമ്പ് കല്ലേലി മേശിരിക്കാന ഭാഗത്ത് സ്കൂട്ടർ യാത്രക്കാരായ അമ്മയും മകളും സ്കൂട്ടറിന്റെ ടയറുകൾ ചളിയിൽ പുതഞ്ഞതിനെ തുടർന്ന് കാട്ടാനയുടെ മുന്നിൽ അകപ്പെടുകയും സ്കൂട്ടർ ഉപേക്ഷിച്ചോടി രക്ഷപ്പെടുകയുമായിരുന്നു.
കുളത്തുമൺ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ വനം വകുപ്പ് തുരത്തി കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും കല്ലേലിയിൽ ഇറങ്ങി ഭീതി വിതക്കുന്ന കാട്ടാനകളെ തുരത്തുന്നതിന് ആവശ്യമായ നടപടി വനം വകുപ്പ് സ്വീകരിക്കുന്നില്ലന്ന് പരാതിയുണ്ട്.
കല്ലേലിയിലെ ശല്യക്കാരായ കാട്ടാനകളെ പിടികൂടി വനത്തിലേക്ക് കയറ്റിവിടാനാണ് ശ്രമിക്കുന്നതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നതാണ് കല്ലേലി, കുളത്തുമൺ പ്രദേശങ്ങൾ. കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ തന്നെ നിരവധി തവണയാണ് കാട്ടാനകൾ പ്രദേശങ്ങളിൽ എത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തത്.
സന്ധ്യ കഴിഞ്ഞാൽ കല്ലേലി-കൊക്കാത്തോട് റോഡിൽ വാഹനയാത്ര കാട്ടാന ശല്യം മൂലം ദുഷ്കരമായി തീരുകയാണ്. റോഡിൽ പലയിടങ്ങളിലെയും വെളിച്ചക്കുറവും കാട്ടാന ഭീതി വർധിപ്പിക്കുന്നുണ്ട്. കല്ലേലി കുളത്തുമൺ പ്രദേശങ്ങളിൽ ക കുറച്ച് കാലങ്ങളായി വ്യാപകമായി കൈത കൃഷി നടത്തുന്നത് കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് നാട്ടുകാർക്കു പരാതിയുണ്ട്.
ഇത് പരിഹരിക്കാൻ കോന്നി ഡി.എഫ്.ഒ കൈതകൃഷി ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. കൈതചക്കയുടെ ഗന്ധം കാട്ടാനകളെ വന്നതിനു പുറത്തേക്ക് ആകർഷിക്കുന്നതായി വനം വകുപ്പ് അധികൃതരും പറയുന്നുണ്ട്. ഇത്തരത്തിൽ കൃഷി നടത്തുന്ന തോട്ടത്തിന് സമീപമായാണ് കാട്ടാനയെ ഷോക്കേറ്റു ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വനം വകുപ്പും പൊലീസും ചേർന്ന് വനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ വനത്തിനുള്ളിൽ കട്ടനാക്കൂട്ടത്തെ കണ്ടെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.