കോഴഞ്ചേരി പുതിയ പാലം രണ്ട് മാസത്തിനുള്ളിൽ തുറക്കും
text_fieldsനിർമാണം പൂർത്തിയാകുന്ന കോഴഞ്ചേരി പുതിയ പാലം
പത്തനംതിട്ട: കോഴഞ്ചേരി പാലം കോൺക്രീറ്റ് പൂർത്തിയായി. കൈവരി നിർമാണംകൂടി കഴിഞ്ഞാൽ രണ്ട് മാസത്തിനകം പാലത്തിലൂടെ യാത്ര ചെയ്യാം. ആർച്ച് വരെയുള്ള പണി പൂർത്തിയായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനായിരുന്നു സ്ഥലം എം.എൽ.എ മന്ത്രി വീണാ ജോർജിന്റെ പദ്ധതി. എന്നാൽ, പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ ഉദ്ഘാടന ചടങ്ങ് നടത്തിയതിന്റെ പേരിൽ യു.ഡി.എഫ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പാലത്തിന്റെ നിർമാണം തുടങ്ങിയിട്ട് ഏഴ് വർഷമായി. തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. 20.58 കോടി രൂപയാണ് പദ്ധതി ചെലവ്. പാലത്തിന്റെ നീളം 207.2 മീറ്ററും വീതി 12 മീറ്ററുമാണ്. ജനുവരിയിൽ കരാർ പ്രകാരമുള്ള പാലത്തിന്റെ നിർമാണ കാലാവധി അവസാനിച്ചതാണ്. നാല് സ്പാനുകൾ നദിയിലും മൂന്ന് സ്പാനുകൾ കരയിലുമായി ആകെ ഏഴ് സ്പാനുകളാണുള്ളത്.
കോഴഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതാണ് പുതിയ പാലം. 2018ൽ ആരംഭിച്ച പാലം പണി 2021ൽ പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ കരാറിലുണ്ടായിരുന്നത്. ഫണ്ടിനെ ചൊല്ലിയുള്ള തർക്കം ആദ്യം തടസ്സമായി. കരാറുകാരൻ പണി ഉപേക്ഷിച്ചു. പിന്നീട് രണ്ടുതവണ ടെൻഡർ നടത്തിയെങ്കിലും കരാറുകാർ എത്തിയില്ല. വീണ്ടും നാലാമത് ടെൻഡർ ചെയ്ത് പണി ഏറ്റെടുത്തെങ്കിലും അതും റദ്ദായി. അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പും എസ്റ്റിമേറ്റ് സംബന്ധിച്ച കൃത്യതയില്ലായ്മയുമാണ് തടസ്സമായത്. ശേഷം പുതിയ കരാറെടുത്തു ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. അതും നടപ്പായില്ല. പാലത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ വന്നതിന്റെ പേരിൽ വലിയ വിമർശനമാണ് എം.എൽ.എക്ക് കേൾക്കേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

