ദേശീയപാത നിർമാണം: യാത്രാക്ലേശം ഒഴിവാക്കാൻ റോഡിൽ ഗോവണി കയറ്റം
text_fieldsശ്രീനാരായണപുരം പള്ളിനടയിൽ നിർമാണം നടക്കുന്ന ദേശീയ പാത മുറിച്ച് കടക്കാൻ ഗോവണി കയറുന്ന സ്ഥലവാസികൾ
കൊടുങ്ങല്ലൂർ: ദേശീയപാതയിൽ യാത്രാക്ലേശം ഒഴിവാക്കാൻ ഗോവണി കയറ്റം. നിലവിലുണ്ടായിരുന്ന യാത്രാ സൗകര്യം ദേശീയപാത നിർമാണത്തിൽ ഇല്ലാതായതോടെയാണ് ആളുകൾ ഗോവണി കയറ്റം തുടങ്ങിയത്. ശ്രീനാരായണപുരം പള്ളി നടയിലാണ് കൗതുകരവും ദുഷ്ക്കരവുമായ ഈ കാഴ്ച. ദേശീയപാത വികസനം പ്രദേശവാസികൾക്ക് സമ്മാനിക്കുന്ന പ്രയാസകരമായ അവസ്ഥയുടെ അടയാളമാണ് ഈ ഗോവണി.
ദേശീയപാതയിൽ ശ്രീനാരായണപുരം പള്ളി നടയിൽ നൂറുകണക്കിനാളുകൾ റോഡ് മുറിച്ചു കടക്കാൻ ഉപയോഗിക്കുന്നത് ഈ മര ഗോവണിയാണ്. ദേശീയപാതയുടെ കിഴക്ക് പടിഞ്ഞാറ് പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം ഈ ഗോവണി വഴിയാണ് തുടരുന്നത്. എന്നാൽ ദേശീയ പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ സർവിസ് റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഗോവണി സൗകര്യവും ഇല്ലാതാകും. ഹയർ സെക്കൻഡറി സ്കൂൾ, പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്നത് പള്ളി നടയിലെ പടിഞ്ഞാറുഭാഗത്ത് ആണ്.
ഇവിടങ്ങളിൽ വന്നു പോകുന്നവർക്ക് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകണമെങ്കിൽ മുക്കാൽ കിലോമീറ്റർ ദൂരം ചുറ്റിക്കറങ്ങേണ്ടിവരും. കിഴക്ക് ഭാഗത്ത് താമസിക്കുന്നവർക്ക് വടക്ക് ഭാഗത്തേക്ക് പോകണമെങ്കിൽ ഇതേ ദൂരം താണ്ടണം.ബസുകളെ ആശ്രയിക്കുന്നവിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഈ പ്രശ്നം ഒഴിവാക്കുന്നതിനായാണ് നാട്ടുകാർ താൽക്കാലികമായി റോഡിൽ ഗോവണി വച്ചത്. പുതിയ ദേശീയപാത തുറക്കുന്നതോടെ ഗോവണി മാറ്റേണ്ടി വരും. പിന്നെ പൊരി ബസാർ വഴിയും അഞ്ചാം പരുത്തി വഴിയുമായിരിക്കും റോഡ് ക്രോസിംഗ്. പള്ളി നടയിൽ ക്രോസിംഗ് സൗകര്യം വേണമെന്ന ആവശ്യം പഞ്ചായത്തും കോൺഗ്രസ് പാർട്ടിയും ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.