ഇന്ന് ലോക രക്തദാന ദിനം; ഇവർ ജീവദാതാക്കൾ, പ്രതീക്ഷകൾ
text_fieldsതൃശൂർ: ഓട്ടോറിക്ഷ ഡ്രൈവറായ ബിജി, വോയ്സ് ആർട്ടിസ്റ്റായ സൈന നസറുദ്ദീൻ, നീന്തൽതാരവും പരിശീലകയുമായ സരിത, മാനേജറായി ജോലി ചെയ്യുന്ന സാരംഗ് കൃഷ്ണ, കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന മുഹമ്മദ് ഷിയാഖ് അൻസാം... പ്രതീക്ഷകളുടെ പേരുകളാണ് ഇവ. ‘രക്തദാനം മഹാദാനം’ എന്ന പ്രതിജ്ഞ ജീവിതത്തിൽ പുലർത്തുന്ന കേരളത്തിന്റെ രക്തദാനസേനയിലെ അംഗങ്ങളാണ് ഇവർ. വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ രക്തം ദാനംചെയ്തവരുടെ കൂട്ടത്തിൽ ഈ അഞ്ചു പേരുമുണ്ട്.
സംസ്ഥാനത്ത് 30 വയസ്സിൽ താഴെ പ്രായമുള്ളവരിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയവരാണ് സാരംഗും ഷിയാഖും. സരിതയും ബിജിയും സൈനയും സ്ത്രീകളിൽ ഏറ്റവും കൂടുതൽ രക്തം ദാനംചെയ്തവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. സാരംഗ് 69ഉം ഷിയാഖ് 60ഉം സരിത 50ഉം ബിജി 37ഉം സൈന 27ഉം പ്രാവശ്യമാണ് രക്തം നൽകിയത്.
കണ്ണൂർ കോടിയേരി സ്വദേശിയായ സാരംഗ് കൃഷ്ണ 28 വയസ്സിനിടെയാണ് ഇത്രയുമധികം പ്രാവശ്യം രക്തം ദാനംചെയ്തത്. ഇതെല്ലാം മലബാർ കാൻസർ സെന്ററിലായിരുന്നു. ഡി.വൈ.എഫ്.ഐ സെൻട്രൽ കോടിയേരി മേഖല ട്രഷററും ന്യൂ മാഹി എം. മുകുന്ദൻ പാർക്കിൽ മാനേജറുമായ സാരംഗ് കൂടുതലും പ്ലേറ്റ്ലെറ്റാണ് ദാനംചെയ്യുന്നത്. മാസത്തിലൊരിക്കലെങ്കിലും മലബാർ കാൻസർ സെന്ററിലെത്തി പ്ലേറ്റ്ലെറ്റ് നൽകിവരുന്നു. 18 വയസ്സിലാണ് ആദ്യമായി രക്തം നൽകിയത്. പിന്നീട് സ്ഥിരമായി രക്തം നൽകിത്തുടങ്ങി.
ഉമ്മയുടെ ശസ്ത്രക്രിയയുടെ ആവശ്യത്തിനായാണ് മുഹമ്മദ് ഷിയാഖ് അൻസാം ആദ്യമായി രക്തം നൽകിയത്. പിന്നീട് ഇത് സ്ഥിരമാക്കി. 28 വയസ്സിനിടെ 60 പ്രാവശ്യമാണ് ഷിയാഖ് രക്തം ദാനംചെയ്തത്. എല്ലാ പ്രാവശ്യവും മലബാർ കാൻസർ സെന്ററിലാണ് നൽകിയത്. 52 തവണയും പ്ലേറ്റ്ലെറ്റാണ് നൽകിയത്. ബ്ലഡ് ഡോണേഴ്സ് കേരളയാണ് രക്തദാനത്തിനായി കൂടുതലും ബന്ധപ്പെടാറുള്ളതെന്ന് ഷിയാഖ് പറഞ്ഞു.
18ാം വയസ്സിൽ ആർ.സി.സിയിൽ രക്തം ദാനം ചെയ്തു തുടങ്ങിയതാണ് ആലപ്പുഴ വണ്ടാനം സ്വദേശിയായ വി.കെ. സരിത. നീന്തലിലും കരാട്ടേയിലും തിളങ്ങിയ സരിതക്ക് ജഗതി സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചിരുന്നു. ആ കാലത്താണ് 18 വയസ്സ് തികഞ്ഞയുടൻ രക്തം നൽകിയത്. ജോലിയാവശ്യാർഥം കളമശ്ശേരിയിൽ താമസിക്കുമ്പോഴും രക്തം ദാനംചെയ്തിരുന്നു. ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിലാണ് രക്തം നൽകുന്നത്.
10 വർഷം മുമ്പ് ഓട്ടോറിക്ഷയിൽ കയറിയ റഫീക്ക് എന്ന യുവാവാണ് എ.പി. ബിജിയെ രക്തദാനത്തിന്റെ വഴികളിലേക്ക് എത്തിച്ചത്. അനാഥാലയത്തിൽ ഭക്ഷണവിതരണത്തിന് പോകാനാണ് ആ യുവാവ് ഇടുക്കി ചെറുതോണി സ്റ്റാൻഡിൽനിന്ന് ഓട്ടം വിളിച്ചത്. അന്ന് അവിടെ രക്തദാന ക്യാമ്പും നടന്നിരുന്നു.
അവിടെ വെച്ചുതന്നെ രക്തം ദാനം ചെയ്യാമെന്ന തീരുമാനം ബിജി എടുത്തു. ഇതോടെ 10 വർഷത്തിനിടെ 37 പ്രാവശ്യം രക്തദാനം നടത്തിയ വ്യക്തിയായി മാറി. ഇടുക്കി പൈനാവ് സ്വദേശിനിയാണ് ഈ 49കാരി. 11 വർഷമായി ഓട്ടോ ഡ്രൈവറായ ബിജി ഇടുക്കി മെഡിക്കൽ കോളജിലാണ് രക്തം ദാനം ചെയ്യുന്നത്.
ദുബൈയിലായിരിക്കെ പൂർവ വിദ്യാർഥി കൂട്ടായ്മകളുടെ പരിപാടികളിലൂടെയാണ് തിരുവനന്തപുരം കൈതമുക്ക് സ്വദേശിയും ഇപ്പോൾ എറണാകുളത്ത് സ്ഥിരതാമസക്കാരിയുമായ സൈന രക്തദാനത്തിലേക്ക് കടന്നുവരുന്നത്. അന്ന് 25 വയസ്സായിരുന്നു. ദുബൈയിൽവെച്ച് ഇടക്കിടെ രക്തം നൽകുമായിരുന്നു.
എറണാകുളത്ത് സ്ഥിരതാമസമാക്കുകയും വോയ്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയും ചെയ്യുന്നതിനിടെ ഐ.എം.എയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതോടെയാണ് സ്ഥിരം ദാതാവായി മാറിയത്. ആറു വർഷമായി ഈ 53കാരി കൃത്യമായ ഇടവേളകളിൽ രക്തം നൽകുന്നുണ്ട്. രക്തദാനത്തിന്റെ പ്രാധാന്യം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് സൈനയുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.