എന്റെ കേരളം പ്രദർശന വേദിയിൽ ശ്രദ്ധേയമായി വിയ്യൂർ സെൻട്രൽ ജയിലും തൂക്കുമരവും
text_fieldsഎന്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുക്കിയ വിയ്യൂർ സെൻട്രൽ ജയിലിന്റെ മാതൃക
തൃശൂർ: ‘34 വർഷം മുമ്പാണ് കേരളത്തിൽ അവസാനമായി ഒരാളെ തൂക്കിലേറ്റിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ. തിരുവനന്തപുരത്തെയും കണ്ണൂരിലെയും സെൻട്രൽ ജയിലുകളിലെ തൂക്കുമരങ്ങൾ തുരുമ്പെടുത്തു. ആരാച്ചാർമാരുമില്ല. ഇനിയെന്നെങ്കിലും അവയിൽ ഒരു ജീവൻ പിടയുമോ എന്നറിയില്ല’; വിയ്യൂർ സെൻട്രൽ ജയിലിലെ ജീവനക്കാരൻ ജയിലിലെ തൂക്കുമരവും തൂക്കിലേറ്റൽ ശിക്ഷയും വിവരിച്ചപ്പോൾ കേട്ടുനിന്നവരുടെ നട്ടെല്ലിലൂടെ ഒരു വിറയൽ പടർന്നു. ആ തൂക്കുമരങ്ങളിലെ തുരുമ്പുകൾ ഒരിക്കലും തുടച്ചു വൃത്തിയാക്കേണ്ടി വരാതിരിക്കട്ടെ, ഇനിയൊരു ആരാച്ചാരും കഴുമരത്തിനരികെ കുരുക്കിടാൻ സന്നദ്ധമായി നിലയുറപ്പിക്കാതിരിക്കട്ടെ.
കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന ‘റിപ്പർ ചന്ദ്രൻ’ എന്ന നീലേശ്വരം കരിന്തളം സ്വദേശിയെ 34 വർഷം മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിക്കൊന്നതാണ് കേരളത്തിൽ നടപ്പാക്കിയ അവസാനത്തെ വധശിക്ഷ. 14 പേരെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതിനാണ് റിപ്പർ ചന്ദ്രനെ തൂക്കിക്കൊന്നത്.
ഇതുവരെ കേരളത്തിൽ തൂക്കുകയർ ശിക്ഷക്ക് ഇരയായത് 26 പേരാണ്. 39 കുറ്റവാളികൾ വധശിക്ഷയും കാത്ത് കേരളത്തിന്റെ വിവിധ ജില്ലകളിൽ കഴിയുന്നു. ഇതിൽ രണ്ടുപേർ വനിതകളാണ്. 2022ലെ വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതി കോവളം സ്വദേശി റഫീഖ ബീവിയും നെയ്യാറ്റിൻകര സെഷൻ കോടതി വിധിപറഞ്ഞ പാറശ്ശാല ഷാരോൺ വധക്കേസിലെ ഗ്രീഷ്മയും. നിര്‍ഭയ കേസില്‍ 2020ല്‍ നാലുപേരുടെ ശിക്ഷ നടപ്പാക്കിയതാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ നടപ്പാക്കിയ വധശിക്ഷ.
രാഷ്ട്രപതി ദയാഹരജി തള്ളിക്കഴിഞ്ഞാൽ പ്രതികളെ ജയിലിലെ പ്രത്യേക സെല്ലിൽ ഏകാന്തവാസത്തിനയക്കും. സൈക്യാട്രിസ്റ്റ് അടക്കമുള്ള ഡോക്ടർമാർ വിദഗ്ധ പരിശോധനക്ക് ഇയാളെ വിധേയനാക്കും. ജയിൽ സൂപ്രണ്ടിനാകും വധശിക്ഷ നടപ്പാക്കാനുള്ള ചുമതല. തീയതി തീരുമാനിച്ചുകഴിഞ്ഞാൽ നേരം പുലരും മുമ്പ് പ്രതിയെ എഴുന്നേൽപ്പിച്ച് കുളിപ്പിച്ച് പുതിയ ജയിൽ വസ്ത്രങ്ങൾ അണിയാൻ നൽകും. ഡോക്ടർവന്ന് ആരോഗ്യസ്ഥിതി പരിശോധിക്കും. ഇഷ്ടമുള്ള ഭക്ഷണം നൽകും. പ്രാർഥിക്കാൻ അനുവദിക്കും. ശേഷം കഴുമരത്തിലേക്ക് നയിക്കും. തലയിൽ കറുത്ത മൂടുപടം അണിയിക്കും. കൈകാലുകൾ ബന്ധിക്കും. തൂക്കുകയർ അണിയിച്ച് ആരാച്ചാർ സമീപത്തെ ലിവർ വലിക്കുമ്പോൾ പ്രതിയെ നിർത്തിയ പലകനീങ്ങി താഴെയുള്ള അറയിലേക്ക് തൂങ്ങിനിൽക്കും. സമീപത്തെ കോണിവഴി ഡോക്ടർ എത്തി പരിശോധിച്ച് മരണം ഉറപ്പാക്കും. ജയിൽ ഉദ്യോഗസ്ഥരും ഡോക്ടറും ജഡ്ജിയും സംഭവസ്ഥലത്തുണ്ടാകും. ജയിലിലെ നിത്യജീവിതത്തിന് തടസ്സമുണ്ടാകാത്ത രീതിയിൽ സൂര്യോദയത്തിന് മുമ്പ് പ്രക്രിയ പൂർത്തിയാക്കും.
സംസ്ഥാനത്ത് 1958ലാണ് ആദ്യമായി വധശിക്ഷ നടപ്പാക്കുന്നത്. 1960 മുതല്‍ 1963 കാലഘട്ടത്തില്‍ അഞ്ച് പേരെയാണ് തൂക്കിലേറ്റിയത്. കേരളത്തിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. 1967 മുതല്‍ 1972വരെയുള്ള കാലഘട്ടത്തില്‍ മൂന്ന് വധശിക്ഷയും നടപ്പാക്കിയിട്ടുണ്ട്.
എന്റെ കേരളം മെഗ പ്രദർശന മേളയിലാണ് വിയ്യൂർ സെൻട്രൽ ജയിൽ ജനങ്ങൾക്ക് ഇതൊക്കെ കാണാനും മനസ്സിലാക്കാനും അവസരമൊരുക്കിയിരിക്കുന്നത്. തടവുകാരുടെ ജയിൽ ജീവിതത്തെ അടയാളപ്പെടുത്തുന്ന സെല്ലിന്റെ മാതൃകയും പവലിയനിൽ ഒരുക്കിയിട്ടുണ്ട്. വസ്ത്രം, പാത്രം, പായ എന്നിവയടങ്ങിയ ശുചിമുറി സൗകര്യമുള്ള സെല്ലിന്റെ മാതൃകയും വിയ്യൂർ സെൻട്രൽ ജയിലിന്റെ മിനിയേച്ചർ രൂപവും ഈ പവലിയനിലേക്ക് കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.