വനിത ഡോക്ടറെ രോഗിയുടെ കൂട്ടിരിപ്പുകാരൻ മർദിച്ചു
text_fieldsമെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി വിദ്യാർഥിനിയെ രോഗിയുടെ കൂട്ടിരിപ്പുകാരൻ മർദിച്ചു. തിങ്കളാഴ്ച രാത്രി 11.30ഓടെ നാലാം വാർഡിലാണ് സംഭവം. വാർഡിൽ ഡ്യൂട്ടിയിലായിരുന്ന മൂന്നാം വർഷ ജനറൽ മെഡിസിൻ പി.ജി വിദ്യാർഥിനിക്കാണ് മർദനമേറ്റത്.
സംഭവത്തിൽ കൊല്ലം, പെരിനാട്, ചെറുമൂട് തോമസ് ഭവനിൽ റെയ്നോൾഡ് മാത്യു (59)വിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ ഭാര്യയാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പ്രതി വാർഡിൽ ബഹളംവെക്കുന്നത് കണ്ട് ഡോക്ടർ പ്രതിയോട് കാര്യമന്വേഷിച്ചപ്പോഴാണ് മർദിച്ചതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഡോക്ടർ ധരിച്ചിരുന്ന മാസ്ക് ബലമായി പിടിച്ചുമാറ്റി മുഖത്ത് അടിക്കുകയായിരുന്നു.
മർദനമേറ്റ ഭാഗത്ത് നീരുവന്നു വെന്നും ഡോക്ടർ പരാതിപ്പെട്ടു. സംഭവമറിഞ്ഞ് പൊലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. കേരള ഹെൽത്ത് കെയർ സർവിസ് പേഴ്സൺസ് ആൻഡ് കെയർ സർവിസ് ഇൻസ്റ്റിറ്റ്യൂഷൻ (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് ഡാമേജ് ടു പ്രോപ്പർട്ടി) ആക്ട് പ്രകാരംകേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.