അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ സമാപിച്ചു
text_fieldsവർക്കലയിൽ നടന്ന രണ്ടാമത് അന്താരാഷ്ട്ര സർഫിങ് ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ നടനും സർഫിങ് അത്ലറ്റുമായ സുദേവ് വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിക്കുന്നു
വർക്കല: വിദേശ താരങ്ങള്‍ ഉൾപ്പെടെ അമ്പതിലധികം അത്ലറ്റുകള് പങ്കെടുത്ത ത്രിദിന അന്താരാഷ്ട്ര സർഫിങ് ടൂർണമെന്റ് സമാപിച്ചു. നാല് വ്യത്യസ്ത വിഭാഗങ്ങളായി വര്‍ക്കല വെറ്റക്കട ബീച്ചിലാണ് രണ്ടാമത് അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
ടൂര്‍ണമെന്റില്‍ മെന്‍സ് ഓപണില്‍ 11നെതിരെ 13 പോയന്റിന് കിഷോര്‍ കുമാര്‍ വിജയിച്ചു. വിമന്‍സ് ഓപണില്‍ ഷുഗര്‍ ശാന്തി ബനാര്‍സെ വിജയിയായി. ഗ്രോംസ് 16 ആന്‍ഡ് അണ്ടര്‍ ബോയ്സ് വിഭാഗത്തില്‍ 7.64 പോയന്റിനെതിരെ 13.84 പോയന്റുമായി പി. ഹരീഷ് വിജയിയായി.
ഇതോടനുബന്ധിച്ച് നടന്ന ഇന്റര്‍നാഷനല്‍ അലോഹ ടാഗ് ടീം മത്സരത്തില്‍ 17.37 പോയന്റോടെ ടീം പേഴ്സി വിജയിച്ചു.
ഇന്ത്യയില്‍ കായിക വിനോദമായ സര്‍ഫിംഗിനെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ പ്രധാന സർഫിങ് ഡെസ്റ്റിനേഷനാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന് സൊസൈറ്റി തിരുവനന്തപുരം ഡി.ടി.പി.സിയുമായി സഹകരിച്ച് സർഫിങ് ഫെഡറേഷന് ഓഫ് ഇന്ത്യ അന്താരാഷ്ട്ര സർഫിങ് അസോസിയേഷന് എന്നിവരുടെ സാങ്കേതിക പിന്തുണയോടെയായിരുന്നു ടൂര്‍ണമെന്റ്. സമാപന ചടങ്ങില്‍ ചലച്ചിത്ര താരവും സർഫിങ് അത് ലറ്റുമായ സുദേവ് സമ്മാനദാനം നിര്‍വഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക്, തിരുവനന്തപുരം ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാണ്ട, കെ.എ.ടി.പി.എസ് സി.ഇ.ഒ ബിനു കുര്യാക്കോസ്, ചീഫ് ജഡ്ജ് റോര്‍, ഫെഡറേഷന് ഓഫ് ഇന്ത്യ പ്രധിനിധികളായ റാം മോഹന്‍, നവാസ് എന്നിവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.