ഹോട്ടൽ ജീവനക്കാരായ യുവതിക്കും യുവാവിനും മർദനം
text_fieldsചികിത്സയിലുള്ള ഹോട്ടൽ ജീവനക്കാർ
കഴക്കൂട്ടം: ഓട്ടോറിക്ഷക്ക് വഴികൊടുത്തില്ലെന്ന തർക്കത്തിൽ ഹോട്ടൽ ജീവനക്കാർക്ക് മർദനം. ചാത്തന്നൂർ സ്വദേശി അഭി (26), ചിറയിൻകീഴ് സ്വദേശിനി ദിവ്യ (33) എന്നിവർക്കാണ് പരിക്കേറ്റത്. കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് ഭാരവാഹി ഷാജിയുടെ നേതൃത്വത്തിലാണ് മർദിച്ചതത്രെ. തറയോട് കൊണ്ടുള്ള അടിയിൽ അഭിയുടെ തലക്ക് പെട്ടലുണ്ട്. ചവിട്ടേറ്റ് നിലത്തുവീണ യുവതിയെ വീണ്ടും മർദിച്ചു. ഇവരുടെ കൈക്ക് പൊട്ടലുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ കഴക്കൂട്ടം അൽസാജ് ഹോട്ടലിന് മുന്നിലായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് മടങ്ങവേ എതിരെ വന്ന ഓട്ടോക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ജീവനക്കാർ തിരികെ സ്ഥാപനത്തിന് മുന്നിലെത്തിയപ്പോൾ പ്രദേശവാസിയായ ഷാജി തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും പിന്നാലെ എത്തി. ഇത് ചോദ്യം ചെയ്ത ജീവനക്കാരനെ പലവട്ടം മർദിക്കാൻ ശ്രമിച്ചു. യുവതി പിടിച്ചുമാറ്റുകയായിരുന്നു. ഷാജി വിളിച്ചുവരുത്തിയ ചിലർ എത്തി ഇരുവരെയും മർദിക്കുകയായിരുന്നെന്ന് പരിക്കേറ്റവർ പറയുന്നു.
ഷാജി റോഡിൽ കിടന്ന തറയോട് എടുത്ത് ജീവനക്കാരനായ അഭിയുടെ തലക്കടിച്ചത്രെ. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഭിക്ക് തലയിൽ 10 തുന്നലുണ്ട്. അതേസമയം ജീവനക്കാർ തങ്ങളെ മർദിച്ചെന്ന് ആരോപിച്ച് ഷാജി ഉൾപ്പെടെ രണ്ടുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഹോട്ടൽ അധികൃതർ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

