തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ദിവസം 60 സ്കാനിങ് നടത്തണം -മനുഷ്യാവകാശ കമീഷന്
text_fieldsമെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വകുപ്പും ന്യൂറോളജി വകുപ്പും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നം പരിഹരിച്ച് നേരത്തെ ഉണ്ടായിരുന്നതുപോലെ ദിവസം 60 പേര്‍ക്ക് സ്കാനിങ് നടത്താനുളള നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്.
സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചക്കകം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കമീഷനില്‍ സമര്‍പ്പിക്കണം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും വിഷയത്തില്‍ ഇടപെട്ട് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മെഡിക്കല്‍ കോളജ് സൂപ്രണ്ടും റിപ്പോര്‍ട്ട് നല്‍കണം.
അടുത്ത മാസം കമീഷന് ഓഫിസില്‍ നടക്കുന്ന സിറ്റിങ്ങില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് എന്നിവരുടെ പ്രതിനിധികള്‍ ഹാജരായി തല്‍സ്ഥിതി വിശദീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.
റേഡിയോ ഡയഗ്നോസിസ്, ന്യൂറോളജി വകുപ്പുകള്‍ തമ്മിലുളള തര്‍ക്കം ഒത്തുതീര്‍പ്പാക്കിയിട്ടും സി.ടി സ്കാനിങ് ദിവസം പത്തില്‍ താഴെ മാത്രമാണ് നടക്കുന്നതെന്നാരോപിക്കുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. രോഗികള്‍ സ്കാനിങ്ങിനായി മാസങ്ങള്‍ കാത്തിരിക്കേണ്ട ദുരവസ്ഥയിലാണെന്ന് പരാതിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.