ജില്ല ഫുട്ബാൾ ലീഗ്; പൂവാർ എന്നാൽ ഫ്ലവറല്ല, ഫയർ
text_fieldsജില്ല ഫുട്ബാൾ ലീഗ് ഇ ഡിവിഷനിൽ ചാമ്പ്യന്മാരായ എസ്.ബി.എഫ്.എ പൂവാർ ടീം
തിരുവനന്തപുരം: എന്നും കാൽപന്തിനെ സ്നേഹിച്ചവരുടെ നാട്, കാറ്റ് നിറച്ച പന്തിന് പിന്നാലെ പൂഴിമണ്ണിൽ നിലംതൊടാതെ ഓടി കളിപഠിച്ചവർ, ഒടുവിൽ ജില്ല ഫുട്ബാൾ ലീഗിൽ എതിരാളികളുടെ വലക്കുള്ളിൽ ഗോളുകൊണ്ട് സുനാമി തീർത്തപ്പോൾ പൂവാർ എസ്.ബി.എഫ്.എയിലെ ഫുട്ബാൾ ഭ്രാന്തന്മാരെ കാത്തിരുന്നത് ഇ ഡിവിഷനിലെ സുവർണ കിരീടം.
ഓരോ കളിയും എതിരാളികളെ മാനസികമായി തകർത്താണ് പൂവാർ ഇ ഡിവിഷനിലെ രാജാക്കന്മാരായത്. നാലുകളിയിൽ നിന്ന് 73 ഗോളുകളാണ് പൂവാറിന്റെ ചുണക്കുട്ടികൾ അടിച്ചുകൂട്ടിയത്. തിരികെ വാങ്ങിയതാകാട്ടെ കേവലം മൂന്ന് ഗോളുകൾ മാത്രം. മുകുന്ദൻസ് എഫ്.സിയെ 25-0നും അനന്തപുരി എഫ്.സിയെ 27-2 നും തകർത്ത വിജയങ്ങൾ ജില്ല ലീഗിലെ തന്നെ എക്കാലത്തെയും ചരിത്രമാണ്.
നാട്ടിലെ ഏതാനും ചെറുപ്പക്കാർ ചേർന്ന് 14 വർഷം മുൻപ് പൂവാറിൽ ആരംഭിച്ച അക്കാദമി ഇതിനകം സൃഷ്ടിച്ചത് എണ്ണമറ്റ ദേശീയ താരങ്ങളെയും ആറ് സന്തോഷ് ട്രോഫി താരങ്ങളെയുമാണ്. വിവിധ സർവകലാശാല ടീമുകളിലായി ഇവിടുത്തെ 30ഓളം താരങ്ങളുണ്ട്. ജില്ല ലീഗിൽ എലൈറ്റ് ഡിവിഷനിൽ കളിക്കുന്ന എസ്.ബി.ഐ, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുതല ടീമുകളിലുമുണ്ട് ഒരു ഡസനോളം പേർ.
മുൻ സന്തോഷ് ട്രോഫി ക്യാപ്ടൻ നിജോ ഗിൽബർട്, ജോൺപോൾ ജോസ്, ബൽജിൻ ബോൾസ്റ്ററൊക്കെ പൂവാർ എസ്.ബി.എഫ്.എ അക്കാദമിയുടെ സംഭാവനകളാണ്. മൻഡ്രി അണ്ടർ -20 ചലഞ്ച് സീരിസിനു വേണ്ടിയുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ സുജിനും ഐ ലീഗിൽ ഗോകുലം എഫ്.സിയുടെ താരമായ രാഹുൽ രാജുവുമടക്കം പന്തുതട്ടിവളർന്നത് ഈ അക്കാദമിയിൽ നിന്നുതന്നെ. കഴിഞ്ഞ വർഷം തിരുവനന്തപുരത്തിനായി അണ്ടർ 20 ടീമിൽ കളിച്ച 11 പേരിൽ ക്യാപ്ടൻ ടിനു ബാബു അടക്കം ഏഴുപേർ പൂവാർ അക്കാദമിയുടെ കുട്ടികളായിരുന്നു .
പൂവാർ ഇടവക വിട്ടുനൽകിയ അഞ്ചു പേർക്കു മാത്രം കളിക്കാവുന്ന ചെറിയ ഗ്രൗണ്ടിൽ 70 പേരുമായിട്ടായിരുന്നു ആദ്യകാലത്തെ പരിശീലനം. പിന്നീട് നാട്ടുകാർ സ്വരൂപിച്ച് നൽകിയ ഏഴ് ലക്ഷം രൂപ കൊണ്ട് സജ്ജമാക്കിയ ഗ്രൗണ്ടിലേക്കു പരിശീലനം വിപുലമാക്കിയെങ്കിലും 2021 മേയിൽ ടൗട്ടേ ചുഴലിക്കാറ്റിൽ ഈ ഗ്രൗണ്ടിന്റെ കാൽഭാഗവും ഒലിച്ചുപോയി. ഒടുവിൽ ഏഴുപേർക്ക് കളിക്കാവുന്ന ഗ്രൗണ്ടിൽ നിന്നുകൊണ്ടാണ് ജില്ല ഇ ഡിവിഷൻ വിജയികളായത്.
ആറു വയസ്സു മുതൽ സീനിയർ തലം വരെ 250 ആഴ്ചയിൽ ആറു ദിവസവും രാവിലെയും വൈകീട്ടുമാണ് പരിശീലനം. രാജ്യത്തിനും കേരളത്തിനും ഫുട്ബാൾ പ്രതിഭകളെ സമ്മാനിക്കുമ്പോഴും സാമ്പത്തിക പ്രയാസത്തിൽ വീർപ്പുമുട്ടുകയാണ് അക്കാദമി. കുട്ടികളിൽ നല്ലൊരു ശതമാനവും മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വരുന്നതിനാൽ സൗജന്യമായാണ് പലരെയും പരിശീലിപ്പിക്കുന്നത്.
കെ.എസ്.എഫ്.ഇ യിൽ നിന്ന് ചിട്ടി പിടിച്ചും നാടിന്റെ ആഘോഷമായി സംഘടിപ്പിക്കുന്ന വാർഷിക സെവൻസ് ഫുട്ബോൾ ടൂർണമെന്റിലൂടെയാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് മുഖ്യമായും കണ്ടെത്തുന്നത്. ടൂർണമെന്റുകൾ ജയിച്ചുകിട്ടുന്ന തുകകൊണ്ടാണ് കടങ്ങൾ വീട്ടുന്നതെന്ന് ടീം മാനേജർ റീഗൻ 'മാധ്യമ'ത്തോട് പറഞ്ഞു.
കൂടാതെ മാസം തോറും നാട്ടിലെ പ്രവാസികളിൽ ചിലരും സർക്കാർ ജീവനക്കാരും ടീമിനായി നൽകുന്ന സംഭാവനയാണ് ഇപ്പോഴും സീനിയർ, ജൂനിയർ ടീമിനെ മുന്നോട്ടുനയിക്കുന്നത്. സാമ്പത്തിക സഹായത്തിനായി പലതവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഒന്നും ശരിയായില്ല. ജില്ല ലീഗിലെ സൂപ്പർ വിജയങ്ങൾ അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പൂവാർ എസ്.ബി.എഫ്.എയിലെ കുട്ടികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.