‘ശാസ്ത്രീയ’ പാമ്പുപിടുത്തം പ്രഖ്യാപനത്തിൽ; പലയിടത്തും ക്രൂരതയിൽ പിടഞ്ഞ് പാമ്പുകൾ
text_fieldsഅശാസ്ത്രീയമായും ക്രൂരമായും വനപാലകർ പാമ്പിനെ പിടികൂടുന്നു
തിരുവനന്തപുരം: നാട്ടിൻപുറങ്ങൾ, ജനവാസമേഖലകൾ എന്നുവേണ്ട അംഗൻവാടികളിൽ വരെ പാമ്പുകൾ ഭീഷണിയാകുമ്പോൾ അവയെ ശാസ്ത്രീയമായി പിടികൂടി കാട്ടിലേക്ക് തുറന്നുവിടുക എന്നതാണ് വനംവകുപ്പിന്റെ ലക്ഷ്യമെങ്കിലും പലസ്ഥലങ്ങളിലും പാമ്പുകൾക്ക് നേരിടേണ്ടിവരുന്നത് ക്രൂരപീ ഡനം. ശാസ്ത്രീയമായി പാമ്പുപിടിക്കാൻ ലൈസൻസ് നേടിയവർ, വനംവകുപ്പിലെ തന്നെ വാച്ചർമാർ ഇവരിൽ കുറെ ആളുകളെങ്കിലും ഈ ക്രൂരത സ്ഥിരം തൊഴിലാക്കിയിട്ടുണ്ട്. ഇതിന് പുറമെ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയുള്ള പാമ്പുപിടുത്തവും പരസ്യമാണ്.
അടുത്തിടെ രണ്ട് സ്ഥലങ്ങളിലായി വനം ആർ.ആർ.ടി ജീവനക്കാർ പെരുമ്പാമ്പിനെ പിടികൂടിയത് അതിക്രൂരമായിട്ടാണ്. സാമൂഹ്യമാധ്യമങ്ങളിടക്കം ഈ ചിത്രങ്ങൾ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. കഴുത്തിൽ കൈകൊണ്ട് ഞെരിച്ചമർത്തിയാണ് പൊരുമ്പാമ്പിനെ ഇവർ പിടികൂടിയത്. ഇതാണോ ‘ശാസ്ത്രീയമായ’പാമ്പുപിടിത്തം എന്ന ചോദ്യം പലകോണിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്. ശാസ്ത്രീയ പാമ്പുപിടുത്തം പ്രഖ്യാപനത്തിൽ മാത്രമെന്ന് വ്യക്തമാക്കുന്നതാണ് ഈ കാഴ്ചകൾ.
പിടികൂടുന്ന പാമ്പുകളെ വനത്തിൽ തുറന്നുവിട്ടാൽ തന്നെ അതിജീവിക്കുക പ്രയാസകരമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അർധ പ്രാണാവസ്ഥയിലാണ് ഇവയെ പലപ്പോഴും തുറന്നുവിടുക. പാമ്പുകൾ പോലും അറിയാതെ പിടികൂടുക എന്നതാണ് ശാസ്ത്രീയമായ പാമ്പുപിടുത്തത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഒപ്പം ജനങ്ങളെ അവയിൽ നിന്ന് സംരക്ഷിക്കുക എന്നതും പ്രധാനമാണ്. ജനവാസ മേഖലകളിൽ അപകടകരമായി എത്തപ്പെടുന്ന പാമ്പുകളെ അംഗീകൃത റെസ്ക്യൂവർമാർ മുഖേനെ പിടികൂടുന്നതിനും അനുയോജ്യമായ ആവാസവ്യവസ്ഥയിൽ തുറന്നുവിടുന്നതിനുമുള്ള മാർഗനിർദ്ദേശങ്ങൾ നടപ്പാക്കിയ രാജ്യത്തെ ആദ്യസംസ്ഥാനമെന്ന് അംഗീകരിക്കുന്ന കേരളത്തിലാണ് ഈ ക്രൂരത.
പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തിനായി ‘സർപ്പ’ മൊബൈൽ ആപ്പും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ, നിയമവും ചട്ടങ്ങളും നോക്കുത്തിയാക്കിയാണ് ചില ജീവനക്കാർ ഇപ്പോഴും പാമ്പുപിടുത്തം നിർബാധം തുടരുന്നത്. കഴിഞ്ഞദിവസം പാലക്കാട് ജില്ലയിൽ കിഴക്കഞ്ചേരിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന തോട്ടിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ വനംവകുപ്പ് വാച്ചർ പിടികൂടിയത് യാതൊരു മാർഗനിർദ്ദേശവും പാലിക്കാതെയാണ്.
യൂനിഫോം ഇല്ല, ഷൂസില്ല, വനംവാച്ചർ രാജവെ മ്പാലയെ പിടികൂടുന്നതാകട്ടെ മുണ്ടും ഷർട്ടും ധരിച്ചാണ്. ഇത് അനുവദനീയമല്ലെന്നാണ് വനംവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുള്ളത്. പാമ്പ്, വന്യമൃഗങ്ങൾ അടക്കം റസ്ക്യൂ ചെയ്യുമ്പോൾ എന്തൊക്കെ മുൻകരുതൽ സ്വീകരിക്കണമെന്ന് പ്രത്യേകം നിയമാവലിയുണ്ട്. നിരീക്ഷിക്കാനും സംവിധാനമുണ്ട്. എന്നാൽ കുറച്ചുപേർ ഇതൊക്കെ മന:പൂർവം അവഗണിക്കുന്നു എന്നാണ് ആക്ഷേപം. അതേസമയം വീഴ്ചകൾ ബോധ്യമായിട്ടും വനംവകുപ്പ് കണ്ണടക്കുന്നതും പതിവാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.