വെട്ടുകാട് പള്ളിയില്‍ മാല മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
text_fieldsവലിയതുറ: വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെത്തിയ യുവതിയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ സഹോദരിമാരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി മാരിയമ്മന്‍ തെരുവില്‍ പളനിയമ്മ (45) , കൊടകാദി (48) എന്നിവരാണ് അറസ്റ്റിലായത്. ആനയറ സ്വദേശിയായ യുവതിയുടെ മാലയാണ് പ്രതികള്‍ കവര്‍ന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.15 ഓടുകൂടിയായിരുന്നു സംഭവം. പള്ളിയിലെ ക്രിസ്തുരാജ പ്രതിമയില്‍ ഹാരം ചാര്‍ത്തുകയായിരുന്ന യുവതിയുടെ 3.5 പവന് തൂക്കം വരുന്ന സ്വര്‍ണ മാലയാണ് പൊട്ടിച്ചെടുത്ത് കടന്നത്. വീടുകളില്‍ നിന്ന് പഴയ വസ്ത്രങ്ങള്‍ വാങ്ങുന്ന സംഘത്തിലുളളവരാണ് മോഷ്ടാക്കളെന്ന് പോലീസ് പറഞ്ഞു.
ഇവര്‍ വെട്ടുകാട് മേഖലയിലെ വീടുകളിലെത്തി പഴയ വസ്ത്രങ്ങള്‍ വാങ്ങി ശേഖരിച്ച ശേഷമാണ് പളളിവളപ്പിലെത്തിയത്. തുടര്‍ന്ന് മാല പൊട്ടിച്ചെടുത്ത ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. പോലീസ് അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കള്‍ സഞ്ചരിച്ച ഓട്ടോ റിക്ഷ കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന് ഭാഗത്ത് നിന്നും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.