സ്കൂൾ ഭൂമി കൈയേറി; ഒഴിപ്പിക്കാന്‍ ബാലാവകാശ കമീഷൻ
text_fieldsകുന്നത്തുകാല്‍ ഗവ. യു. പി. സ്കൂള്‍
വെള്ളറട: നൂറ്റാണ്ട് പിന്നിട്ട പൊതുവിദ്യാലയത്തിന്റെ ഭൂമി കൈയേറിയ നടപടിയില്‍ അനധികൃത കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ബാലവകാശ കമീഷന് ഉത്തരവ്. സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ് സ്ഥാപിതമായ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ കാരക്കോണം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. യു.പി. സ്കൂളിന്റെ ഭൂമി തിരിച്ചു പിടിക്കാനാണ് കമീഷന് ഉത്തരവിട്ടത്.
പാറശ്ശാല വിദ്യാഭ്യാസ ഉപജില്ലയില്‍ 1918 ലാണ് സ്കൂള്‍ സ്ഥാപിതമായത്. പൊതു വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്കിനിടയിലും നിലവില്‍ ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നായി നിലനില്‍ക്കുകയാണ് കുന്നത്തുകാല്‍ യു.പി.എസ്. കൈയ്യേറ്റം കുടിയൊഴിപ്പിച്ച് പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ഉപയോഗിക്കണമെന്നാണ് ബാലാവകാശ കമീഷന് ഉത്തരവിലുള്ളത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് നിരവധി കുടുംബങ്ങള്‍ കൈയ്യേറി താമസിക്കുന്നതായി കമീഷന് കണ്ടെത്തി. പതിറ്റാണ്ടുകളായി നടന്ന കയ്യേറ്റത്തിലൂടെ നിര്‍മിച്ചവയില്‍ നിലവില്‍ ഒമ്പത് വീടുകള്‍ താമസമില്ലാത്തവയാണ്.
ആള് താമസമുള്ള വീടുകള്‍ കേരള ഭൂസംരക്ഷണ നിയമപ്രകാരം ഒഴിപ്പിക്കുന്നതിന് പൊലീസ് സഹായം തേടേണ്ടതാണ്. സ്ഥലം കൈയ്യേറി വീട് നിർമിക്കുകയും അനധികൃതമായി വീടിന് നമ്പര്‍ നല്‍കുകയും ചെയ്ത ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കമീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍, അംഗം ഡോ. എഫ്. വില്‍സണ്‍ എന്നിവരുടെ ഡിവിഷന് ബഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ഉത്തരവിന്മേല് സ്വീകരിച്ച നടപടി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ 30 ദിവസത്തിനകം കമീഷന് സമര്‍പ്പിക്കണം. ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന കുന്നത്തുകാല്‍ ഗവ. യു.പി. സ്കൂളില്‍ കുട്ടികള്‍ക്ക് കളിക്കുവാനോ സ്കൂള്‍ ബസ് പാര്‍ക്ക് ചെയ്യാനോ സ്ഥലമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.