ഇരുളം ഭൂമി സമരം നീളുന്നു; സർക്കാറിൽ പ്രതീക്ഷയുമായി സമരക്കാർ
text_fieldsഇരുളം ഭൂസമരക്കാരുടെ കുടിലുകൾ
പുൽപള്ളി: സ്വന്തമായി ഭൂമിക്കായി ഇരുളം വനമേഖലിൽ വർഷങ്ങളായി ഗോത്രകുടുംബങ്ങൾ നടത്തുന്ന സമരം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. ഭവനരഹിതരായ 300റോളം കുടുംബങ്ങളാണ് ഇരുളം, മരിയനാട് ഭാഗങ്ങളിൽ ഭൂമിക്കായി സമരരംഗത്തുള്ളത്. ഈ സർക്കാറെങ്കിലും തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കുടുംബങ്ങൾ.
ഇരുളത്ത് പതിനാല് വർഷത്തോളമായി പ്രധാന പാതയോരത്ത് ഗോത്ര കുടുംബങ്ങൾ സമരവുമായി രംഗത്തുണ്ട്. ഇതിനോട് ചേർന്ന മരിയനാട്ടും കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഗോത്രകുടുംബങ്ങൾ സമരരംഗത്തുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഭൂമിക്കുവേണ്ടിയുള്ള സമരം.
നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇവർ ഇവിടെ കഴിയുന്നത്. വന്യജീവി ശല്യം രൂക്ഷമാണ്. വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണും മറ്റും താൽക്കാലികമായി ഉണ്ടാക്കിയ കുടിലുകൾ തകർന്നിട്ടുണ്ട്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സൗകര്യങ്ങളില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭൂമിയില്ലാത്ത കുടുംബങ്ങളാണ് ഇവിടെ സമരവുമായി എത്തിയിരിക്കുന്നത്. ഇവർക്ക് ഭൂമി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. വന്യമൃഗശല്യമടക്കം വിവിധ പ്രശ്നങ്ങളിൽ ഉഴലുകയാണിവർ. കുടിൽ കെട്ടി സമരം ആരംഭിച്ചിട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീർപ്പുണ്ടാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഇരുളം അടക്കമുള്ള കേന്ദ്രങ്ങളിൽ കുടിൽകെട്ടി സമരം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ സമരം ചെയ്തവരെ ഇവിടെനിന്ന് ഒഴിപ്പിക്കുകയും ജയിലിൽ അടക്കുകയും ചെയ്തിരുന്നു. എന്നാൽ, ജയിലിൽനിന്ന് ഇറങ്ങിയവർ വീണ്ടും ഇവിടെത്തന്നെ താമസം ആരംഭിക്കുകയായിരുന്നു.
കാപ്പിയും കുരുമുളകും അടക്കമുള്ള കാർഷികവിളകൾ ഇവർ നട്ടുപിടിപ്പിച്ചിരുന്നു. എന്നാൽ, കൃഷികൾ വലുതായിട്ടും ഇതിൽനിന്നുള്ള വരുമാനം ഇവർക്ക് ലഭിക്കുന്നില്ല.
കാട്ടുപന്നി അടക്കമുള്ള വന്യജീവികൾ കൃഷി നശിപ്പിക്കുന്നതാണ് കാരണം. മാനും കാട്ടാനയുമടക്കം വന്യമൃഗങ്ങൾ ഇവർ താമസിക്കുന്ന കേന്ദ്രങ്ങളിൽ എത്താറുണ്ട്. മുമ്പ് നിരവധി കുടിലുകളും ആന തകർത്തിട്ടുണ്ട്. മഴക്കാലമൊഴിച്ച് മറ്റ് സമയങ്ങളിൽ വെള്ളത്തിനായി അലയേണ്ട സ്ഥിതിയാണ്. ഏറെദൂരം നടന്ന് തലച്ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്. ജലക്ഷാമം രൂക്ഷമാകുന്ന കാലത്ത് പണം കൊടുത്താണ് പലരും വെള്ളം വാങ്ങുന്നത്.
ഭൂമിക്ക് രേഖയില്ലാത്തതിനാൽ വൈദ്യുതിയും ലഭിച്ചിട്ടില്ല. ഭൂമി ലഭ്യമാക്കുന്ന കാര്യത്തിൽ നാളിതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടുമില്ല. വനത്തിനോട് ചേർന്ന പ്രദേശത്താണ് ഈ കുടുംബങ്ങളെല്ലാം കഴിയുന്നത്. രാത്രിയായാൽ വന്യജീവികളെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്.
കേരളത്തിലെ പട്ടികവർഗ വികസന ഡയറക്ടറേറ്റിൽ ലഭ്യമായ ഡാറ്റ പ്രകാരം വയനാട്ടിൽ 37,000ത്തോളം ആദിവാസികുടുംബങ്ങളുണ്ട്. ഇതിൽ 8000ത്തിൽ പരം പേർ ഭൂരഹിതരും 5000ത്തിൽപരം പേർ 10 സെൻറിൽ താഴെ ഭൂമിയുള്ളവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

