ജില്ലതല വികസന കോൺക്ലേവ്; 576.63 കോടിയുടെ പദ്ധതി
text_fieldsകൽപറ്റ: ജില്ലയിലെ വിവിധ മേഖലകളിലെ വികസനം ലക്ഷ്യമാക്കി 576.63 കോടിയുടെ പദ്ധതികൾ അവതരിപ്പിച്ച് ജില്ല വികസന കോൺക്ലേവ്. ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, വിവിധ വകുപ്പ് ജില്ലതല മേധാവികളാണ് പദ്ധതി രൂപരേഖ അവതരിപ്പിച്ചത്.
തദ്ദേശ സ്ഥാപനങ്ങൾ 145 പദ്ധതികളിലായി 483.5 കോടിയുടെയും വകുപ്പുകൾ 69 പദ്ധതികളിലായി 93.94 കോടിയുടെ പദ്ധതികളും അവതരിപ്പിച്ചു. ജില്ലയുടെ വികസനത്തിനായി വയനാട് പാക്കേജ്, ആസ്പിരേഷനൽ ജില്ല പദ്ധതി, പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സാസ്കി, എം.പി ലാഡ്സ്, എം.എൽ.എ ലാഡ്സ്, സി.എസ്.ആർ ഫണ്ട് എന്നിവ വിനിയോഗിച്ച് പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.
ജില്ല വികസന കോൺക്ലേവിൽ അവതരിപ്പിച്ച പദ്ധതികൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ച് മികച്ച പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. ജില്ലയിലെ സ്കൂളുകളുടെ അടിസ്ഥാന വികസനം വയനാട് പാക്കേജിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കും.
തദ്ദേശ സ്ഥാപനങ്ങൾ അഞ്ച് നൂതന പദ്ധതികളാണ് കോൺക്ലേവിൽ അവതരിപ്പിച്ചത്. കായിക വികസനം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തൽ, റോഡ് നവീകരണം, പാലം നിർമാണം, ബഡ്സ് സ്കൂൾ നവീകരണം, ഉന്നതികളിൽ ഷെൽട്ടർ ഹോം, വന്യമൃഗ പ്രതിരോധ മാർഗങ്ങൾ, അടിസ്ഥാന സൗകര്യ വികസനങ്ങൾ, സ്മാർട്ട് അംഗൻവാടി, വാതക ശ്മശാനം, ഐ.ടി പാർക്ക് നിർമാണം, വനിതകൾക്ക് സ്വയംതൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഇക്കോ- ടൂറിസം പദ്ധതികൾ, ടൗൺ നവീകരണം, ഹാപ്പിനെസ് പാർക്ക് നിർമാണം, ഫിസിയോ തെറപ്പി യൂനിറ്റ്, പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സുകൾ, കോൺഫറൻസ് ഹാൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ പദ്ധതികളാണ് ജില്ല വികസന കോൺക്ലേവിൽ അവതരിപ്പിച്ചത്.
സുസ്ഥിര വികസനത്തിന് "ഡി.എ ജഗ്വ'
കൽപറ്റ: ഗോത്രവർഗ മേഖലയിലെ സുസ്ഥിര വികസനത്തിന് ഡി.എ ജഗ്വ (ദർത്തി ആഭ ജൻജാതിയ ഗ്രാമ ഉത്ക്കർഷ് അഭിയാൻ) പദ്ധതി നടപ്പാക്കും. 80,000 കോടി രൂപയാണ് ഗോത്രവർഗ വിഭാഗക്കാരുടെ സാമൂഹിക-സാമ്പത്തിക വികസന പദ്ധതിക്കായി രാജ്യമൊട്ടാകെ വകയിരുത്തുന്നത്.
സമഗ്ര-സുസ്ഥിര വികസനം ഉറപ്പാക്കാൻ അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക-ആരോഗ്യ പരിരക്ഷ, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് പറഞ്ഞു. ഗോത്രവർഗ വിഭാഗക്കാർ കൂടുതലുള്ളതും ആസ്പിരേഷനൽ പട്ടികയിൽ ഉൾപ്പെട്ടതുമായ ജില്ലയിലെ പട്ടികവർഗ കുടുംബങ്ങളുടെ സമ്പൂർണ പരിരക്ഷ ഉറപ്പാക്കാൻ 17 വകുപ്പുകളുടെ സഹകരണത്തോടെ 25 വികസന പദ്ധതികളുടെ സംയോജനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
സാമ്പത്തിക പരിരക്ഷ ഉറപ്പാക്കാൻ സുഗന്ധഗിരിയിൽ ട്രൈബൽ മൾട്ടി പർപ്പസ് മാർക്കറ്റ് നിർമിക്കും. മേഖലയിലെ പട്ടികവർഗ വിഭാഗക്കാരായ പത്താം ക്ലാസ് കഴിഞ്ഞവർക്ക് തൊഴിൽ സാധ്യതയൊരുക്കാൻ നൈപുണി വികസനം, വനവിഭവ ശേഖരണം, തനത് വിഭവ നിർമാണം, വിപണന സാധ്യതകൾ എന്നിവ ഉറപ്പാക്കുംപദ്ധതിയുടെ ആദ്യഘട്ട ഫണ്ടിന് അനുമതി ലഭിച്ചതായി അധികൃതർ യോഗത്തിൽ അറിയിച്ചു.
"ഗോത്ര വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കും'
സുൽത്താൻ ബത്തേരി: ജില്ലയിലെ ഗോത്ര ജനവിഭാഗങ്ങളുടെ ഉന്നമനം, വരുമാനം എന്നിവ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു. സുൽത്താൻ ബത്തേരി സപ്ത റിസോർട്ടിൽ ജില്ല വികസന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോത്ര ജനവിഭാഗങ്ങളുടെ സർവോന്മുഖമായ വികസനമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്ന ദര്‍ത്തി ആഭ ജന്‍ ജാതീയ ഗ്രാം ഉദ്കര്ഷ് അഭിയാന്, പ്രധാന് മന്ത്രി ജന്‍ ജാതി ആദിവാസി ന്യായ മഹാ അഭിയാന് എന്നീ പദ്ധതികൾ ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ രംഗങ്ങളിൽ കൂട്ടായ ഇടപെടൽ നടത്തി പിന്നാക്ക വിഭാഗക്കാരെ മുഖ്യധാരയിലെത്തിക്കാൻ വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗോത്രവർഗ മേഖലയിൽ നടപ്പാക്കേണ്ട വികസന പദ്ധതികളും തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതികളും ചർച്ച ചെയ്തു. ഗോത്രവർഗ ഉന്നതികളിലേക്കുള്ള റോഡ്, കുടിവെള്ളം, വൈദ്യുതി, മൊബൈൽ-ഇന്റർനെറ്റ് കണക്ടിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. നഗരസഭ ചെയർമാൻ ടി.കെ. രമേശ്, ബ്ലോക്ക് പഞ്ചായത്ത് അസോ. പ്രസിഡന്റ് ജസ്റ്റിൻ ബേബി, സബ് കലക്ടർ മിസാൽ സാഗർ ഭരത്, എ.ഡി.എം കെ. ദേവകി, ജില്ല പ്ലാനിങ് ഓഫിസർ എം. പ്രസാദൻ, പട്ടികവർഗ വികസന ഓഫിസർ ജി. പ്രമോദ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.