ചൂരൽമലയിൽ ചൂടറിഞ്ഞ പ്രതിഷേധം
text_fieldsവൈത്തിരി തഹസിൽദാർ കയറിയ പൊലീസ് വാഹനം എസ്റ്റേറ്റ് തൊഴിലാളികൾ തടയുന്നു
ചൂരൽമല: ഉരുൾ ദുരന്തത്തിനിരയായ ഒരു വിഭാഗത്തെ സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ച് തൊഴിലാളികൾ ചൂരൽമലയിൽ നടത്തിയ പ്രതിഷേധം മണിക്കൂറുകൾ നീണ്ടു. രാവിലെ വനറാണി എസ്റ്റേറ്റിൽ ജോലിക്ക് പോയ 150ഓളം തൊഴിലാളികൾ റോഡിൽ വെള്ളം കയറിയതോടെ ബെയ്ലി പാലത്തിനപ്പുറത്ത് കുടുങ്ങിയിരുന്നു. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഇവരെ വാഹനങ്ങളിൽ ബെയ്ലി പാലത്തിനിപ്പുറമെത്തിച്ചത്. തുടർന്നാണ് ഉരുൾ ദുരന്തത്തിനിരയായ തങ്ങളെ സർക്കാർ അവഗണിക്കുകയാണെന്നും ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്നും ആരോപിച്ച് ബെയ്ലി പാലത്തിൽ ഉദ്യോഗസ്ഥരെയുൾപ്പെടെ തടഞ്ഞ് പ്രതിഷേധമാരംഭിച്ചത്.
വെള്ളരിമല വില്ലേജ് ഓഫിസറെയും വൈത്തിരി തഹസിൽദാർ കുമാരി വി. ബിന്ദു, സ്പെഷൽ ഓഫിസർ അശ്വിൻ കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും തൊഴിലാളികൾ തടഞ്ഞതോടെ പിന്തുണയുമായും പ്രദേശവാസികളും ചേർന്നതോടെ ചൂരൽമലയിൽ പ്രതിഷേധം ആളിക്കത്തി. ജോലിക്ക് പോകാൻ പോലും കഴിയാത്ത തങ്ങളെ ഗോ സോൺ മേഖലയിലുൾപ്പെടുത്തി ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഉരുൾപൊട്ടൽ ഭീഷണിമൂലം എസ്റ്റേറ്റിൽ ജോലിക്ക് കഴിയാത്ത തങ്ങൾക്ക് നേരത്തേ നൽകിയിരുന്ന 300 രൂപ ദിവസ വേതനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൂടാതെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾപോലും സുരക്ഷിതമെന്നു പറഞ്ഞ് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു.
പ്രതിഷേധം ശക്തമായതോടെ കൂടുതൽ സേന സ്ഥലത്തെത്തി. ഇവരെയും നാട്ടുകാർ തടഞ്ഞു. മണിക്കൂറുകളോളം തഹസിൽദാർ ഉൾപ്പെടെയുള്ളവരെ തൊഴിലാളികൾ തടഞ്ഞു. ബെയ്ലി പാലത്തിൽനിന്ന് പുറത്തേക്കെത്തിയ തഹസിൽദാറെ റോഡിലും തടഞ്ഞ് പോകാൻ പ്രതിഷേധക്കാർ അനുവദിച്ചില്ല. ജില്ല കലക്ടർ സ്ഥലത്തെത്തി വിഷയം പരിഹരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. തുടർന്ന് നാലരയോടെ സ്ഥലത്തെത്തിയ എ.ഡി.എം കെ. ദേവകി നാട്ടുകാരുമായി സംസാരിച്ചാണ് ഏഴ് മണിക്കൂർ നീണ്ട സമരമവസാനിപ്പിച്ചത്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ ദുരിതബാധിതർക്ക് ദിവസവേതനം നൽകാമെന്നുള്ള ഉറപ്പിന്മേലാണ് സമരം അവസാനിച്ചത്.
മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകരുത് -കലക്ടർ
കൽപറ്റ: മാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയുമുണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ. ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ഏതു സാഹചര്യവും നേരിടാനുള്ള തയാറെടുപ്പുകളും സർക്കാറും ജില്ല ഭരണകൂടവും നടത്തുന്നുണ്ട്. തെറ്റായ വാർത്തകൾ നൽകുന്നത് ജില്ലയുടെ ടൂറിസം മേഖലയെയും വ്യാപാര വാണിജ്യ പ്രവർത്തനങ്ങളേയും സാരമായി ബാധിക്കും.
മഴയുടെ അളവ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും രേഖപ്പെടുത്തുന്നുണ്ട്. ഉദ്യോഗസ്ഥർക്കാവശ്യമായ നിർദേശങ്ങളും നൽകുന്നുണ്ട്. എല്ലാ മുന്നറിയിപ്പുകളും ഇൻഫർമേഷൻ വകുപ്പ് മുഖേന നൽകും. ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥരെ അക്രമിക്കുകയോ കൈയേറ്റം ചെയ്യുകയോ കൃത്യനിർവഹണം തടസപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടർ അറിയിച്ചു.
നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും ഒന്നും പഠിക്കാതെ
ഉരുൾ ദുരന്തത്തിൽ അനേകം ജീവനുകളും ജീവിത സമ്പാദ്യങ്ങളും നഷ്ടമായിട്ടും മുണ്ടക്കൈ ചൂരൽമല പ്രദേശവാസികളുടെ കാര്യത്തിൽ അധികൃതർ നിസ്സംഗത തുടരുന്നു. ദുരന്ത സാധ്യതാ മേഖലകളിലെ മഴയളവ് കൃത്യമായി ശേഖരിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും മെല്ലെപ്പോക്കിലാണ്.
മഴമാപിനികള്‍ വിതരണം ചെയ്തല്ലാതെ ഔദ്യോഗികമായി മഴയളവ് ശേഖരിച്ച് സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഇതുവരെയും നടപടിയായിട്ടില്ല. മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിൽ ജോലിക്ക് പോയവര്‍ ദുരന്തമേഖലയില്‍ കുടുങ്ങിയതിന് കാരണം മുന്നറിയിപ്പ് നൽകാത്തതിനാലാണ്. ജനവാസ മേഖലകളിലെ മഴയളവ് ശേഖരിക്കുന്നത് ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമാകുന്ന വനമേഖലയിലെ മഴയെ അളക്കാൻ കഴിയില്ലെന്നാണ് പറയുന്നത്. രണ്ടു സ്ഥലങ്ങളിലും മഴയളവ് വ്യത്യസ്തമാകുമ്പോൾ ദുരന്തസാധ്യതാ മേഖലകളിലെ വനമേഖലകളില്‍ നിന്നുള്ള മഴയളവ് കൃത്യമായി ശേഖരിച്ച് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുകയാണ് വേണ്ടത്.
ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയുടെ കണക്ക് പ്രകാരം 100 മില്ലിമീറ്റര്‍ മഴയാണ് മുണ്ടക്കൈ ഭാഗത്ത് ബുധനാഴ്ച രാവിലെ അവസാനത്തെ 24 മണിക്കൂറില്‍ ലഭിച്ചത്. എന്നാല്‍ ജില്ല ഭരണകൂടത്തിന്റെ ഔദ്യോഗിക പട്ടികയില്‍ ഈ അളവ് രേഖപ്പെടുത്തിയിട്ടില്ല. പകരം ചൂരല്‍മലയോട് ചേര്‍ന്നുള്ള നീലിക്കാപ്പ് പ്രദേശത്തെ മഴയളവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെ 68 മി.മീറ്റര്‍ മഴ മാത്രമാണ് രേഖപ്പെടുത്തിയത്. മഴയളവ് ശേഖരണവും വിലയിരുത്തലുകളും കൃത്യമല്ലാത്തത് കാരണമാണ് 100 മില്ലിമീറ്റര്‍ മഴ പെയ്തിട്ടും മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ പ്രത്യേക മുന്നറിയിപ്പ് നല്കാന് അധികൃതര്‍ക്ക് കഴിയാതെ പോയതെന്നാണ് ആരോപണം.
മുന്നറിയിപ്പ് നൽകാതെ അധികൃതർ, തൊഴിലാളികൾ ഭീതിയിൽ
മേപ്പാടി: ചൊവ്വാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന കനത്ത മഴയെത്തുടർന്ന് മുണ്ടക്കൈ-പുഞ്ചിരി മട്ടം മലയിൽ വീണ്ടും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ തൊഴിലാളികളാണ് ഏറെ ഭീതിയിലായത്. ബുധനാഴ്ച ചൂരൽമല പുഴയിൽ (പുന്നപ്പുഴ) കലങ്ങിയ വെള്ളത്തിന്റ കുത്തൊഴുക്കുണ്ടായി. അട്ടമല തേയിലത്തോട്ടത്തിലും മുണ്ടക്കൈക്കപ്പുറത്തുള്ള റാണിമല, വനറാണി തോട്ടങ്ങളിലും നിരവധി തൊഴിലാളികളാണ് ദിനേന പണിക്കുപോകുന്നത്.
തൊഴിലാളികൾ പ്രദേശത്ത് കുടുങ്ങിയെന്ന വിവരം പുറത്തു വന്നതോടെ നിരവധി പേർ ചൂരൽ മലയിലെത്തി. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് തൊഴിലാളികളെ വാഹനത്തിലാണ് ചൂരമലയിലെത്തിച്ചത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചു എന്നല്ലാതെ മറ്റൊരു മുന്നറിയിപ്പ് സംവിധാനവും ദുരന്തമേഖലയിലുണ്ടായിരുന്നില്ല. കനത്ത മഴ മേഖലയിൽ പെയ്തിട്ടും തൊഴിലാളികൾക്ക് മതിയായ മുന്നറിയിപ്പ് നൽകാത്തതിനാലാണ് ജോലിക്ക് പോയതെന്ന് തൊഴിലാളികൾ പറയുന്നു. വരുമാനത്തിന് മറ്റ് വഴികളില്ലാത്തതിനാലാണ് പ്രതികൂല കാലാവസ്ഥയിലും തൊഴിലാളികൾ ജോലിക്ക് പോകാൻ നിർബന്ധിതരാകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.