പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ; സകല നിറത്തിലുമുള്ള വർഗീയ ഭീകരവാദികളും ഒരുമിച്ച് അക്രമിക്കുന്നുവെങ്കിൽ അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്ന് എം. സ്വരാജ്
text_fieldsഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനിടയിലും തനിക്ക് ആഹ്ലാദിക്കാൻ ചില കാര്യങ്ങളുണ്ടെന്ന് നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജ്. സകല നിറത്തിലുമുള്ള വർഗീയ ഭീകരവാദികൾ ഒരുമിച്ച് ആക്രമിക്കുകയാണെങ്കിൽ അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
എൽ.ഡി.എഫിന്റെ പരാജയം ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് നിലമ്പൂരിൽ കെട്ടിവെച്ച കാശുപോലും നഷ്ടമായ ആർ.എസ്.എസുകാരാണെന്നും കുറിപ്പിലുണ്ട്. അക്കാര്യത്തിൽ ജമാഅത്തെ ഇസ്‍ലാമിയും സംഘപരിവാരത്തിനൊപ്പമുണ്ടെന്നും ആരോപണമുണ്ട്. എൽ.ഡി.എഫിന്റെ പരാജയവും യു.ഡി.എഫിന്റെ വിജയവും തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുകയാണ്. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണം എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ സ്വരാജ് ചോദിക്കുന്നത്. പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ എന്ന തലക്കെട്ടിലാണ് സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം
പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ.....
തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിനുശേഷം ശ്രദ്ധയിൽപ്പെട്ട പ്രതികരണങ്ങളിൽ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്.
LDFന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാരമാണ്.
വർഗീയവിഷ വിതരണക്കാരി മുതൽ RSS ന്റെ കൂലിപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്.
RSS ന്റെ സ്വന്തം സ്ഥാനാർത്ഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ് 😀.
ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട് . സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് LDF പരാജയം അവരും ആഘോഷിക്കുന്നു.
LDFന്റെ പരാജയം / UDF വിജയം തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു.
ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ
തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണം .
ഒരേ സമയം ഹിന്ദുത്വ താലിബാനും
ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു നിന്ന്
അക്രമിക്കുന്നുവെങ്കിൽ ,
സകല നിറത്തിലുമുള്ള വർഗ്ഗീയ ഭീകരവാദികൾ ഒരുമിച്ച് അക്രമിക്കുന്നുവെങ്കിൽ
അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.