ദേ മറിയക്കുട്ടി ബി.ജെ.പിയിൽ!
text_fieldsമറിയക്കുട്ടി
തൊടുപുഴ: ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് സർക്കാറിനെതിരെ പിച്ചച്ചട്ടിയെടുത്ത് സമരം നടത്തിയ അടിമാലി ഇരുപതേക്കർ സ്വദേശി മറിയക്കുട്ടി ബി.ജെ.പി അംഗത്വം സ്വീകരിച്ചതായി പാർട്ടി നേതൃത്വം. ‘വികസിത കേരളം’ കൺവെൻഷന്റെ ഭാഗമായി ബി.ജെ.പി ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റി തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മറിയക്കുട്ടിയെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഹാരമണിയിച്ച് സ്വീകരിച്ചത്.
ഉദ്ഘാടന പ്രസംഗത്തിന് മുമ്പ് വേദിയിലുള്ള പ്രമുഖരെ സ്വാഗതം ചെയ്യുന്നതിനിടയിലാണ് മറിയക്കുട്ടി എത്തിയത്. അധ്യക്ഷത വഹിച്ച നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി. സാനു മറിയക്കുട്ടിയുടെ പാർട്ടി പ്രവേശനം പ്രഖ്യാപിച്ചു. സി.പി.എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലെത്തിയവരെ രാജീവ് ചന്ദ്രശേഖർ ഹാരമണിയിച്ചു. കൂട്ടത്തിൽ മറിയക്കുട്ടിയെയും സ്വീകരിച്ചു.
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം മൺചട്ടിയും പ്ലക്കാഡുമേന്തി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. പെൻഷൻ മുടങ്ങിയതിനെതിരെ മറിയക്കുട്ടി ഹൈകോടതിയെയും സമീപിച്ചിരുന്നു. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കം യു.ഡി.എഫ് നേതാക്കൾ മറിയക്കുട്ടിയെ കാണാനെത്തി.
സർക്കാറിനെതിരായി യു.ഡി.എഫ് വേദികളിൽ ഇവർ സാന്നിധ്യവുമായി. പിന്നീട് കെ.പി.സി.സി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകുകയും പ്രസിഡന്റ് കെ. സുധാകരൻ താക്കോൽ കൈമാറുകയും ചെയ്തു. അടുത്തിടെയായി ബി.ജെ.പി പരിപാടികളിൽ മറിയക്കുട്ടി പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയുടെ പരിപാടികളിലും എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിലും അവർ പങ്കെടുത്തെങ്കിലും പാർട്ടി പ്രവേശനത്തെ കുറിച്ച് സൂചന നൽകിയിരുന്നില്ല. തൊടുപുഴ പാപ്പുട്ടി ഹാളിൽ നടന്ന പരിപാടിയിൽ അപ്രതീക്ഷിതമായാണ് ബി.ജെ.പി പ്രവേശനം പ്രഖ്യാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.