'ഞങ്ങളുടെ മൂത്തമകൻ, കേരളം എന്നും ഓർക്കുന്ന നല്ല മുഖ്യമന്ത്രിയാവട്ടെ' -സതീശനെ ആശീർവദിച്ച് ജി കാര്ത്തികേയന്റെ ഭാര്യ
text_fieldsതിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അനുഗ്രഹം തേടി തന്റെ രാഷ്ട്രീയ ഗുരുവും കോൺഗ്രസ് നേതാവുമായിരുന്ന ജി. കാർത്തികേയന്റെ വീട്ടിലെത്തി. ജി. കാർത്തികേയന്റെ ഭാര്യ സുലേഖയും മകൻ ശബരീനാഥും ചേർന്ന് സതീശന് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. വികാരാധീനനായാണ് സതീശൻ തന്റെ മൺമറഞ്ഞ നേതാവിന്റെ വീട്ടിലെത്തിയത്. അൽപ്പസമയം കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
സതീശൻ തങ്ങൾക്ക് മൂത്തമകനാണെന്നായിരുന്നു സുലേഖയുടെ പ്രതികരണം. പാവങ്ങളെ ചേർത്ത് പിടിക്കുന്ന, കേരളം എന്നും ഓർമിക്കുന്ന മുഖ്യമന്ത്രിയായി മാറാൻ സതീശന് കഴിയട്ടെ എന്നും സുലേഖ ആശംസിച്ചു.
'സതീശൻ നിങ്ങൾക്ക് മുഖ്യമന്ത്രിയായിരിക്കും. പക്ഷേ എനിക്കും കാർത്തികേയൻ സാറിനും ഞങ്ങളുടെ മൂത്തമകനാണ്. സതീശന്റെ കഴിവുകൾ ആദ്യം തിരിച്ചറിഞ്ഞവരിൽ ഒരാളാണ് കാർത്തികേയൻ. സതീശൻ ഉയർന്നുവരുമെന്ന് പല തവണ ജി.കെ. തന്നോട് പറഞ്ഞിരുന്നു. സതീശന് ഇനിയും ഉയരങ്ങൾ കീഴടക്കാനുണ്ട്. ഉമ്മൻ ചാണ്ടിയെപ്പോലെ എല്ലാവരും സ്നേഹിക്കുന്ന, പാവങ്ങളെ ചേർത്ത് പിടിക്കുന്ന, മതനിരപേക്ഷ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന, നല്ല മുഖ്യമന്ത്രിയായി അറിയപ്പെടാനുള്ള ഭാഗ്യമുണ്ടാവട്ടെ. ലീഡറെപ്പോലെയും ഉമ്മൻ ചാണ്ടിയെപ്പോലെയും കേരളം എന്നും ഓർക്കുന്ന മുഖ്യമന്ത്രിയാവട്ടെ എന്നും ആശംസിക്കുന്നു' സുലേഖ പറഞ്ഞു.
വലിയ സന്തോഷമുണ്ടെന്നും നല്ല രീതിയിൽ കേരളത്തെ നയിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ശബരീനാഥും പറഞ്ഞു. ശബരീനാഥിന്റെ ഭാര്യയും വിഴിഞ്ഞം സീ പോർട്ട് എം.ഡി. ദിവ്യ എസ്. അയ്യർ, നടൻ ജഗദീഷ് എന്നിവരും സതീശനെ സ്വീകരിക്കാൻ വീട്ടിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

