ചികിത്സാപ്പിഴവിൽ കൈ മുറിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട് ഹരജി
text_fieldsവിനോദിനി മാതാവിനൊപ്പം (ഫയൽ ചിത്രം)
കൊച്ചി: ചികിത്സാപ്പിഴവിനെ തുടർന്ന് വിദ്യാർഥിനിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി.
പാലക്കാട് ജില്ല ആശുപത്രിയിലുണ്ടായ സംഭവത്തിൽ വിനോദിനി എന്ന കുട്ടിക്കുണ്ടായ ദുരനുഭവം സംബന്ധിച്ച് അന്വേഷണം നടത്തി ഉത്തരവാദികളായ ഡോക്ടർമാരേയും മറ്റ് ജീവനക്കാരേയും കണ്ടെത്തി അച്ചടക്ക, നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പി.ഡി. ജോസഫാണ് ഹരജി നൽകിയത്.
സർക്കാറിന്റേയും ആശുപത്രി സൂപ്രണ്ടിന്റേയും വിജിലൻസ് ഡയറക്ടറുടേയും വിശദീകരണം തേടിയ ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വീണ്ടും മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
സർക്കാർ ആശുപത്രികളിൽ ഒടിവുകൾക്കും മറ്റും ചികിത്സ തേടിയെത്തുന്നവർക്കായി പ്രത്യേക ചികിത്സ മാനദണ്ഡങ്ങൾ നടപ്പാക്കുക, ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടയുക, സാമ്പത്തിക ശേഷിയും സ്വാധീനവുമില്ലെന്ന കാരണത്താൽ ആർക്കും അടിയന്തര ചികിത്സ നിഷേധിക്കരുതെന്ന് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
പൊലീസിനും വിജിലൻസിനും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

