മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ; 50 അടി താഴേക്ക് മറിഞ്ഞ കാറിൽ നിന്ന് രക്ഷപ്പെട്ട് രണ്ട് യുവതികൾ
text_fieldsകാറപകടത്തിൽനിന്ന് രക്ഷപ്പെട്ട പ്രവിതയും ലതയും, മറിഞ്ഞ കാർ മരത്തിൽ തങ്ങിനിൽക്കുന്നു
ചെറുതുരുത്തി: മരണത്തെ മുഖാമുഖം കണ്ട് 15 മിനിറ്റോളം കഴിഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ട് രണ്ടു യുവതികൾ. ഇറിഗേഷൻ കനാലിന് സമീപം നിയന്ത്രണം വിട്ട കാർ 10 അടി താഴെയുള്ള മരത്തിൽ തങ്ങിനിന്നതാണ് രക്ഷയായത്. യാതൊരു പരിക്കുമില്ലാതെ രക്ഷപ്പെട്ടതിന് ആരോടാണ് നന്ദി പറയേണ്ടതെന്നറിയാതെ അവർ കണ്ണീർ പൊഴിച്ചു.
നെടുമ്പുര സ്വദേശി പ്രവിത (35), കോക്കുരു ലത (33) എന്നീ വീട്ടമ്മമാർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. വാണിയംകുളത്തുനിന്ന് സ്വന്തം വീടായ നെടുമ്പുരയിലേക്ക് പോകുന്നതിനിടെ ചെറുതുരുത്തി ഗവ. എൽ.പി സ്കൂളിന് പിൻവശത്തുള്ള ഇറിഗേഷൻ കനാലിന് സമീപം വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് ലത ഓടിച്ച കാറിന് നിയന്ത്രണം തെറ്റിയത്.
കാർ പത്തടി താഴ്ചയിൽ എത്തിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും അങ്ങനെ മരത്തിന്റെ മുകളിൽ കാർ തല കീഴായി തങ്ങി നിൽക്കുകയുമായിരുന്നു. ബ്രേക്കിൽനിന്ന് കാലെടുക്കാതെ കുറേനേരം രണ്ടു പേരും നിലവിളിച്ചു. ഡോറുകൾ അടഞ്ഞതിനാൽ ആരും ശബ്ദം കേട്ടില്ല. ഡോർ തുറന്നാൽ കാർ താഴത്തേക്ക് നിലം പതിക്കുമോയെന്ന പേടിയെ തുടർന്ന് കാറിൽ തന്നെ കഴിച്ചുകൂട്ടി. കുറച്ചു കഴിഞ്ഞപ്പോൾ നാട്ടുകാർ ഓടിയെത്തി എന്ത് ചെയ്യണമെന്ന് അറിയാതെ ശങ്കിച്ചു നിന്നു. കാർ തൊടുകയോ ബലം പ്രയോഗിക്കുകയോ ചെയ്താൽ 50 അടി താഴ്ചയുള്ള കനാലിലേക്ക് പതിക്കുമെന്നതായിരുന്നു ആശങ്ക.
ചെറുതുരുത്തി എസ്.ഐ ജമാലുദ്ദീനും മറ്റു പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അതിസാഹസികമായി നാട്ടുകാരുടെ നേതൃത്വത്തിൽ മുൻവശത്തെ ഡോർ തുറന്നു. കാർ ഇളകാതെ രണ്ടുപേരെയും കൈപിടിച്ച് ഇറക്കി. ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ നാട്ടുകാരോടും പൊലീസ് ഉദ്യോഗസ്ഥരോടും കണ്ണീരോടെ നന്ദി വാക്കുകൾ പറഞ്ഞു. വീട്ടമ്മമാരെ സമാധാനിപ്പിച്ച് വേറെ വാഹനത്തിൽ പറഞ്ഞയക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

