ഒടുവിൽ കിട്ടി! ഗൂഗ്ൾ മാപ്പ് നോക്കി പോകവേ വണ്ണാത്തിപ്പുഴയിൽ വീണ കാർ മൂന്നാംദിവസം കണ്ടെത്തി
text_fieldsപയ്യന്നൂർ: ഗൂഗ്ൾ മാപ്പ് നോക്കി പോകവേ വണ്ണാത്തിപ്പുഴയിൽ ഒഴുകിപ്പോയ കാർ മൂന്നാംദിവസം കണ്ടെത്തി. കാണാതായ മുക്കൂട് പാലത്തിന് 300 മീറ്ററകലെ നിന്നാണ് ഇന്ന് കാർ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് കാർ കാണാതായത്. കരകവിഞ്ഞൊഴുകിയ പാലം കടക്കുന്നതിനിടെ കാനായി വണ്ണാത്തിപ്പുഴയിൽ ഒഴുകിപ്പോവുകയായിരുന്നു. ജലനിരപ്പ് താഴ്ന്നപ്പോഴാണ് കാർ കണ്ടത്. വടംകെട്ടിയും മറ്റും കാർ കരക്കെടുത്തു.
പാലത്തിനു മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കാറിലുണ്ടായിരുന്ന തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശികളായ ഹുസൈൻ, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരെ നാട്ടുകാർ ചേർന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാരായ പി. തമ്പാൻ, എ.വി.ദാമു, ടി.രമേശൻ എം. ജോഷി, കാർത്തിക് ,വൈഷ്ണവ് എന്നിവരുടെ സമയോചിത ഇടപെടലാണ് മൂന്ന് പേരുടെ ജീവൻ രക്ഷപ്പെടുത്താൻ സഹായിച്ചത്.
വെള്ളിയാഴ്ച രാത്രി 10 ഓടെയാണ് സംഭവം. കാനായി തോട്ടംകടവ് കഴിഞ്ഞ് മുക്കൂട് പാലം കടക്കുമ്പോഴാണ് കാർ ഒഴുകിപ്പോയത്. വെള്ളം കുത്തിയൊഴുകുകയാണെന്നും അതുവഴി പോകരുതെന്നും നാട്ടുകാർ വിളിച്ചു പറഞ്ഞിരുന്നെങ്കിലും മഴയത്ത് കേൾക്കാതെ ഓടിച്ചുപോവുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.