എസ്.ഐയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചവരെ തിരിച്ചറിഞ്ഞു; കാലിൽ കയറ്റിയിറക്കിയ കാർ കണ്ടത്തി
text_fieldsഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ
മൂവാറ്റുപുഴ: വാഹന പരിശോധനക്കിടെ കല്ലൂർക്കാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ഇവർ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ വഴിയാഞ്ചിറയിൽനിന്നു കണ്ടെടുത്തു. ഇടുക്കി മണിയാർകുടിയിൽ നിന്ന് മൂവാറ്റുപുഴ കമ്പനിപ്പടിയിൽ വാടകക്ക് താമസിക്കുന്ന മുഹമ്മദ് ഷെറീഫ് ആണ് എസ്.ഐയെ കാറിപ്പിച്ച ശേഷം കടന്നു കളഞ്ഞത്. കാറിൽ ഒപ്പം ഉണ്ടായിരുന്നത് മടക്കത്താനം സ്വദേശി ആസിഫ് ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇരുവരും ലഹരി വിൽപന ഉൾപ്പെടെ കേസുകളിൽ പ്രതികളാണ്. ഇവർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയ ഈരാട്ടുപേട്ട സ്വദേശികളായ രണ്ട് പേരെ വെങ്ങല്ലൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഇ.എം.മുഹമ്മദിനെയാണ് വണ്ടി ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കല്ലൂർക്കാട് വഴിയാഞ്ചിറയാണ് സംഭവമുണ്ടായത്. സീനിയർ സി.പി.ഒ കെ.സി. ജിബിയോടൊപ്പം വാഹന പരിശോധനയിലായിരുന്ന എസ്.ഐ. കൈകാണിച്ചിട്ടും നിർത്താതിരുന്ന സാൻട്രോ കാറാണ് അപകടമുണ്ടാക്കിയത്. എസ്.ഐയുടെ വലതു കാലിൽ കാർ കയറ്റിയിറക്കുകയും കാലിനു പൊട്ടലേൽക്കുകയുമുണ്ടായി. എസ്.ഐയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.