മധ്യ കേരളത്തിൽ മഴ ദുരിതം: ഗതാഗതം തടസപ്പെട്ടു; ആയിരത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
text_fieldsകൊച്ചി: നിർത്താതെ പെയ്ത മഴ മധ്യ കേരളത്തിൽ ദുരിതം വിച്ചതു. താഴ്ന്ന പ്രദേശങ്ങെളല്ലാം വെള്ളത്തിനടയിലായി. മഴ ശക്തയാർജിച്ച എറണാകുളത്തും കോട്ടയത്തും നഗരപ്രദേശങ്ങളിലടക്കം വെള്ളം പൊങ്ങി. ഇതോടെ റോഡ്, റെയിൽവേ ഗതാഗതം തടസപ്പെട്ടു. തീരമേഖലയും ഭീതിയിലാണ്. ഇരു ജില്ലകളിലും ഒാരോ മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എറണാകുളത്ത് മഴക്കെടുതിയിൽ വെളളാരംകുത്ത് കുടിയിൽ ഒരാൾ മരിച്ചു. കോതമംഗലം കുട്ടമ്പുഴ പുളിയനാനിക്കൽ ടോമിയാണ് (55) മരിച്ചത്. ഞായറാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട ടോമിയെ മഴയും വെള്ളക്കെട്ടും മൂലം സമയത്തിനു ആശുപത്രിയിലെത്തിക്കാൻ സാധിച്ചില്ല. വള്ളത്തിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. കോട്ടയത്ത് മണിമലയാറ്റിൽ വീണ് ഒരാളും മരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിൽ ചെറുവള്ളി വില്ലേജിൽ ശിവൻ കുട്ടിയാണ്(50) മണിമലയാറ്റിൽ വീണു മരിച്ചത്.

എറണാകുളം സൗത്ത് സ്റ്റേഷൻ വെള്ളത്തിൽ മുങ്ങിയതോടെ മധ്യകേരളത്തിലെ ട്രെയിൻ ഗതാഗതം താറുമാറായി. കോട്ടയം, ആലപ്പുഴ വഴിയുള്ള ഒമ്പതോളം പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ദീർഘദൂര ട്രെയിനുകൾ പലതും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. മുളന്തുരുത്തി സ്റ്റേഷനുസമീപം ട്രാക്കിലേക്കു മരം വീണത് ദുരിതം വർധിപ്പിച്ചു. എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയാണ് കോട്ടയം വഴി തൃശൂർ, ഷൊർണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ സർവീസ് നടത്തുന്നത്.
എറണാകുളം നഗരം ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിയതോടെ റോഡ് ഗതാഗതവും തടസപ്പെട്ടു. വെള്ളത്തിൽ മുങ്ങിയതോടെ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നുള്ള സർവിസുകൾ പലതും റദ്ദാക്കി. തിരക്കേറിയ വൈറ്റില ജങ്ഷനിൽ പരസ്യബോർഡുകൾ റോഡിലേക്കു വീണതും ഗതാഗത തടസമുണ്ടാക്കി. നഗരത്തിലെ റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ സ്വകാര്യബസുകളും ഓട്ടോറിക്ഷ, ടാക്സി സർവിസുകളും മുടങ്ങിയത് ജനജീവിതത്തെ സാരമായി ബാധിച്ചു. എം.ജി. റോഡ്, ബ്രോഡ് വേ ഉൾപ്പെടെ വാണിജ്യ മേഖലകളിൽ വെള്ളം കയറിയതോടെ പല കടകളും പ്രവർത്തിച്ചില്ല.
പെരിയാർ കരകവിഞ്ഞതോടെ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായി. ആലുവ-മൂന്നാർ റോഡും മുങ്ങി. തൃക്കാക്കര കീരേലിമല കോളനി, എറണാകുളം സൗത്ത് കമ്മട്ടിപ്പാടം, പി ആൻഡ് കോളനി ഉൾപ്പെടെ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായി.

മഴയും കടൽക്ഷോഭവും തീരമേഖലയെയും സാരമായി ബാധിച്ചു. ചെല്ലാനത്ത് എട്ടു ബോട്ടുകൾ തകർന്നു. 15 ലക്ഷത്തിെൻറ നഷ്ടമാണ് വിലയിരുത്തുന്നത്. തീരത്തുകിടന്ന വള്ളങ്ങൾ കാറ്റിലും മഴയിലും കൂട്ടിയിടിച്ചും കൽക്കെട്ടിൽ ഇടിച്ചുമാണ് തകർന്നത്. വലയും മോട്ടോറുകളും തകർന്നു.
എറണാകുളം ജില്ലയിൽ 13 സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊച്ചി, ആലുവ, കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ, പറവൂർ, കണയന്നൂർ താലുക്കുകളിലാണ് ക്യാമ്പുകൾ തുറന്നത്. 284 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 1007 ആളുകളാണ് ക്യാമ്പിലുള്ളതെന്നാണ് ജില്ല ഭരണകൂടം നൽകുന്ന വിവരം. ചെല്ലാനത്താണ് ഏറ്റവും കുടുതലാളുകൾ ക്യാമ്പിലുള്ളത്. 344 പേരെയാണ് ഇതുവരെ ക്യാമ്പിലെത്തിച്ചത്. അതിനിടെ, മൂവാറ്റുപുഴയിൽ മൂന്നുറോളം കുടുംബങ്ങളെ ക്യാമ്പിലേക്കു മാറ്റുന്നതയാണ് അറിവ്.

കോട്ടയത്ത് 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചിൽ താലൂക്കുകളിൽ 16 വില്ലേജുകളിലായാണ് 27 ക്യാമ്പുകൾ തുറന്നത്. ഇൗ ക്യാമ്പുകളിൽ 210 കുടുംബങ്ങളിൽ നിന്നായി മൊത്തം 794 അംഗങ്ങളാണ് കഴിയുന്നത്. 140 വീടുകൾ ഭാഗികമായി നശിക്കുകയും 42 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാവുകയും ചെയ്തു.
മീനച്ചിൽ താലൂക്കിൽ തലനാട് വില്ലേജിൽ ചോന മലയിൽ ഉരുൾപൊട്ടലുണ്ടായി. കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇളങ്കാട് കുന്നാട് ഭാഗത്തും ഉരുൾപൊട്ടി. മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ, പാതാമ്പുഴ, തീക്കോയി, അട്ടിക്കളം റോഡ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെ. എസ്. ഇ. ബിക്ക് മൊത്തം 33.55 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി അറിയിച്ചു. റോഡ് തകർച്ചയിൽ പൊതുമരാമത്ത് വകുപ്പിന് 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടായി. 1000 ഹെക്ടർ നെൽകൃഷി വെള്ളത്തിനടിയിലായി. വെള്ളം ഇറങ്ങിയാൽ മാത്രമേ നഷ്ടത്തിന്റെ കണക്കെടുപ്പ് സാധ്യമാവൂ.
ഇടുക്കിയിൽ ശക്തമായ മണ്ണിടിച്ചിലിൽ നാളിയാനി - കുളമാവ് റോഡ് ഒലിച്ചുപോയി. 150 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ കക്ഷിയോഗം ചേർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.