അടുത്ത ആഴ്ച പുതിയ ന്യൂനമർദം വരുന്നു; ഓണാഘോഷം വെള്ളത്തിലാകുമോ?
text_fieldsതിരുവനന്തപുരം: നിലവിലെ ന്യൂനമർദം ദുർബലമായതോടെ മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ ഇടവിട്ടുള്ള മഴക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
അതേസമയം, സെപ്റ്റംബർ 2,3 തീയതികളിൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിന് സാധ്യതയുണ്ട്. ആ ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്നാണ് സൂചന. സെപ്റ്റംബർ മൂന്നിന് മഴ മുന്നറിയിപ്പിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളിയുടെ ഓണാഘോഷം വെള്ളത്തിൽ മുങ്ങുമെന്നർഥം.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. നിലവിൽ, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. കോഴിക്കോട് കക്കയത്ത് കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ 6046 മില്ലീ ലിറ്റർ മഴ ലഭിച്ചുവെന്നാണ് കണക്ക്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം: കർണാടക തീരത്ത് നാളെ വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു കിഴക്കൻ & തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ആന്ധ്രാതീരം, മധ്യ പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ, ശ്രീലങ്കൻ തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ രണ്ടുവരെ: തെക്കൻ ഗുജറാത്ത് തീരം, അതിനോട് ചേർന്ന വടക്കൻ ഗുജറാത്ത് തീരം, കൊങ്കൺ, ഗോവ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു കിഴക്കൻ അറബിക്കടൽ, വടക്കൻ ആന്ധ്രപ്രദേശ് തീരം, തെക്കൻ ആന്ധ്രപ്രദേശ് തീരം, തമിഴ്‌നാട് തീരം, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, ഗൾഫ് ഓഫ് മാന്നാർ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.