ക്രൈസ്തവരെ ഒപ്പം നിർത്താൻ ബി.ജെ.പിയുടെ തകൃതിയായ നീക്കം
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടുകൾ കുറയുമെന്ന വിലയിരുത്തലിനെ തുടർന്ന് ക്രൈസ്തവ സമുദായത്തിലേക്ക് കടന്നുകയറി വോട്ടുകൾ സമാഹരിക്കാൻ തകൃതിയായ നീക്കം. മുനമ്പം സമര സമിതിയെയും കാസയേയും രംഗത്തിറങ്ങി ക്രൈസ്തവരെ ബി.ജെ.പിക്ക് അനുകൂലമാക്കാനാണ് അവസാനവട്ട ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത രണ്ടു യോഗങ്ങൾ എടക്കര മേഖലയിൽ നടന്നു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ഷോൺ ജോർജ്, അനിൽ ആന്റണി എന്നിവരാണ് സഭ നേതൃത്വങ്ങളെ പാർട്ടിക്ക് അനുകൂലമാക്കാൻ അണിയറയിൽ കരുനീക്കുന്നത്. സഭകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ സഹായം ഉറപ്പുനൽകിയാണ് വോട്ടുറപ്പിക്കാൻ ശ്രമിക്കുന്നത്. നിശ്ചിത ശതമാനം വോട്ടുകൾ ബി.ജെ.പിക്ക് നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പി.ആർ കമ്പനിയും ബി.ജെ.പിയുടെ തന്നെ മറ്റൊരു പി.ആർ കമ്പനിയായ ‘വരാഹി’യുമാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പാർട്ടിയെ സഹായിക്കുന്നത്. തൃശൂർ മാതൃകയിൽ, ഇതര ഭാഗങ്ങളിലെ ക്രൈസ്തവരെക്കൂടി ബി.ജെ.പിയുടെ അനുഭാവി വലയത്തിൽ കൊണ്ടുവരുകയെന്ന ദീർഘകാല ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്. ഇടതു, വലതു മുന്നണികൾ മുസ്ലിം പ്രീണനം നടത്തുന്നുവെന്ന ആരോപണം ആവർത്തിച്ച് ക്രൈസ്തവരെ ബി.ജെ.പിയുടെ സഹയാത്രികരാക്കാനാണ് ശ്രമം. ഇതിനായി കാസ പ്രവർത്തകർ ലഘുലേഖകളുമായി വീടുകൾ കയറിയിറങ്ങുന്നുണ്ട്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രത്യക്ഷമായി ബി.ജെ.പിയെ സഹായിച്ച എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പമാണ്. ആ നിലക്ക് ഈഴവ വോട്ടുകളിൽ ബഹുഭൂരിപക്ഷവും എൽ.ഡി.എഫിന് പോകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കേരള പ്ലാൻ വിജയിപ്പിക്കണമെങ്കിൽ എസ്.എൻ.ഡി.പിയുടെ സഹായം ആവശ്യമാണ്.
ആ നിലക്ക് വെള്ളാപ്പള്ളിയുടെ അപ്രീതി ക്ഷണിച്ചുവരുത്തുന്ന ഒന്നും പാർട്ടിയുടെയോ പരിവാർ സംഘടനകളുടെയോ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് ആർ.എസ്.എസ് നിർദേശമുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയമുണ്ടാകുന്നത് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുമെന്ന വിലയിരുത്തലുമുണ്ട്. 2016ൽ നിലമ്പൂരിൽ ബി.ഡി.ജെ.എസ് മത്സരിച്ചപ്പോൾ ലഭിച്ച 12,000 വോട്ടുകൾ ഇക്കുറി ബി.ജെ.പിക്ക് ലഭിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ.
ഭൂരിപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് സി.പി.എം പ്രചാരണം ശക്തമാക്കിയതിനാൽ വോട്ടുയർത്താനുള്ള ബി.ജെ.പി ശ്രമം ഫലം കാണാനിടയില്ല. പാർട്ടിയുമായി ബന്ധമില്ലാത്ത ക്രൈസ്തവ സ്ഥാനാർഥിയെ കളത്തിലിറക്കിയതിനാൽ മേൽജാതി വോട്ടുകൾ നഷ്ടപ്പെടാനിടയുമുണ്ട്.
യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്കായ കുടിയേറ്റ കുടുംബങ്ങളിലേക്ക് കടന്നുകയറാനുള്ള ബി.ജെ.പി നീക്കത്തിന് തടയിടാൻ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നേരിട്ടിറങ്ങിയിട്ടുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കിണഞ്ഞുശ്രമിച്ചെങ്കിലും കത്തോലിക്ക വിശ്വാസികളിലേക്ക് നുഴഞ്ഞുകയറാൻ ബി.ജെ.പിക്ക് സാധിച്ചില്ലെന്നാണ് കെ.പി.സി.സി വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.