നിലമ്പൂർ: അൻവറിൽ മാത്രം വിശ്വാസമർപ്പിച്ചത് ഇടതിന്റെ അടിത്തറ ദുർബലപ്പെടുത്തി
text_fieldsനിലമ്പൂർ: പി.വി. അൻവർ എന്ന ഒറ്റയാനിൽ മാത്രം പ്രതീക്ഷയർപ്പിച്ച് നിലമ്പൂർ മണ്ഡലത്തിൽ മുന്നോട്ടുപോയത് സി.പി.എമ്മിന് ഗ്രാമീണതലത്തിൽ പാർട്ടിയുടെ അടിത്തറ ദുർബലമാക്കിയെന്ന് വിലയിരുത്തൽ. ഇത് തെരഞ്ഞെടുപ്പിൽ ഇടതിന് വലിയ തിരിച്ചടിയായി. സി.പി.എമ്മിന്റെ അടിത്തറ ഇളക്കുമെന്ന് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്ന അൻവർ സത്യത്തിൽ നിലമ്പൂരിൽ പാർട്ടിയുടെ അടിത്തറ ഇളക്കിയാണ് ഇടത് പടിയിറങ്ങിയത്.
അൻവർ കൂടുമാറുമെന്ന് അണികളും നേതാക്കളും ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ട് നിലമ്പൂരിൽ അൻവർ തന്നെയായിരുന്നു പാർട്ടി. അൻവറിന്റെ വാക്കുകൾക്ക് ഇവിടെ എതിർവാക്ക് ഉണ്ടായിരുന്നില്ല. ലോക്കൽ സെക്രട്ടറിമാരെ തെരഞ്ഞെടുക്കുന്നതിൽ പോലും അൻവറിന്റെ ഇടപെടൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന് അനഭിമതരായ പലർക്കും പാർട്ടിയിലെ സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടു. കഴിവുറ്റ പലരും മാറ്റിനിർത്തപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പ് വരുമ്പോൾ പണം ഇറക്കിയും സ്വാധീനം ചെലുത്തിയും അൻവർ എങ്ങനെയെങ്കിലും വിജയം ഉറപ്പാക്കുമെന്ന് അണികളും നേതാക്കളും വിശ്വസിച്ചുപോന്നു.
ഈ പ്രതീക്ഷയിൽ വീടുകളുമായുള്ള പാർട്ടി പ്രവർത്തകരുടെ ഇടപെടൽ കുറഞ്ഞുവന്നു. ഗ്രാമങ്ങളിലെ ഓരോ വീട്ടിലും ബ്രാഞ്ച് തലങ്ങളിലെ പ്രവർത്തകർക്ക് ദീർഘനാളത്തെ ആത്മബന്ധം ഉണ്ടായിരുന്നു. വീടുകളുമായുള്ള പാർട്ടി പ്രവർത്തകരുടെ നിരന്തര സമ്പർക്കം കുറഞ്ഞതോടെ കുടുംബങ്ങളുമായുള്ള ബന്ധങ്ങൾ കുറഞ്ഞുവന്നു. മണ്ഡലത്തിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ പേരിൽ മാത്രമായി ഒതുങ്ങുന്നതിലേക്ക് നീങ്ങി. എം.എൽ.എ എന്ന നിലയിൽ അൻവറിന്റെ ഇടപെടലിലേക്കു മാത്രമായി പാർട്ടി പ്രവർത്തനം ചുരുങ്ങി.
കഴിഞ്ഞ ഒമ്പതു വർഷം സി.പി.എമ്മിന്റെ മലയോരത്തെ അടിത്തറയും ദുർബലപ്പെട്ടുവന്നു. അൻവർ ഇടതുചേരി വിട്ടതോടെ നഷ്ടപ്പെട്ട അടിത്തറ അത്ര പെട്ടെന്ന് വീണ്ടെടുക്കാൻ പാർട്ടിക്കോ പ്രവർത്തകർക്കോ കഴിയാതെ വന്നു. അനുകൂല സാഹചര്യം മനസ്സിലാക്കിയ യു.ഡി.എഫ് വീടുകളിൽ അവരുടെ ആധിപത്യം ഉറപ്പാക്കി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത് ആര്യാടൻ ഷൗക്കത്തും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയും തന്നെയായിരുന്നു.
നിരാശയിൽ കഴിയുന്ന സി.പി.എം അനുഭാവികളെ യു.ഡി.എഫ് ചേരിയിലേക്ക് കൊണ്ടുവരാൻ ഡി.സി.സി പ്രസിഡന്റ് എന്ന നിലക്ക് ജോയിക്ക് സാധിച്ചു. പരമാവധി പൊതുപരിപാടികളിലെത്തി ഷൗക്കത്തും ഭരണം ഇല്ലാഞ്ഞിട്ടും യു.ഡി.എഫ് പ്രവർത്തകരെ പാളയത്തിൽതന്നെ നിലനിർത്തി. മരണവീടുകളിലും കല്യാണവീടുകളിലും ദുരന്തമേഖലകളിലുമെത്തി ഷൗക്കത്ത് നേരത്തേതന്നെ മണ്ഡലത്തിലെ തന്റെ സജീവസാന്നിധ്യം ഉറപ്പിച്ചിരുന്നു.
അൻവർ ഇടതുപാളയം വിട്ടതോടെ ജനകീയ മുഖമുള്ള നേതാവിനെ രംഗത്തിറക്കാൻ സി.പി.എമ്മിന് കഴിയാതെ വന്നു. ഇടത് സ്ഥാനാർഥി എം. സ്വരാജിന് മണ്ഡലത്തിൽ ആരാധകർ മാത്രമാണുണ്ടായിരുന്നത്. അനുഭാവികൾ കുറവായിരുന്നു. അണികളെ പൂർവാധികം ശക്തിയോടെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കാൻ സ്വരാജിന്റെ സ്ഥാനാർഥിത്വം മാത്രം പോരാതെ വന്നു. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ. ഫിറോസ്, ടി.പി. അഷ്റഫലി, ചാണ്ടി ഉമ്മൻ, കെ.എം. ഷാജി, വി.ടി. ബൽറാം പോലുള്ള യു.ഡി.എഫിന്റെ ജനകീയ യുവനിര തെരഞ്ഞെടുപ്പ് കളത്തിൽ നിറഞ്ഞാടിയപ്പോൾ അക്ഷരാർഥത്തിൽ സി.പി.എം പ്രതിസന്ധിയിലായി.
സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിൽ കാണില്ലെന്ന യു.ഡി.എഫിന്റെ പ്രചാരണം അസ്വസ്ഥരായിരുന്ന ഇടത് അനുഭാവികളുടെ ഇടയിലേക്ക് തള്ളിക്കയറുക കൂടി ചെയ്തതോടെ തെരഞ്ഞെടുപ്പ് വിജയം യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞു. സ്വതന്ത്രരെ രംഗത്തിറക്കി വിജയം ഉറപ്പിക്കുന്നതിൽ മാത്രം സി.പി.എം ശ്രദ്ധ കേന്ദ്രീകരിച്ചാൽ കുഞ്ഞാലിയുടെ മണ്ണിൽ സി.പി.എമ്മിന്റെ വേരോട്ടം പാടെ അറുത്തുമുറിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.