സ്ത്രീകൾക്കെതിരായ അധിക്ഷേപം: ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ്
text_fieldsആരിഫ് ഹുസൈൻ തെരുവത്ത്
കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗികാധിക്ഷേപം നടത്തുകയും ചെയ്തെന്ന പരാതിയിൽ എക്സ് മുസ്ലിം ആക്ടിവിസ്റ്റും യൂട്യൂബറുമായ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ കണ്ണൂർ ചക്കരക്കല്ല് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. പ്രഭാഷകനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഡോ. അബ്ദുല്ല ബാസിലിന്റെ പരാതിയിലാണ് നടപടി.
പ്രാഥമികമായി ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും, വിശദമായ അന്വേഷണത്തിനും നിയമോപദേശത്തിനും പിന്നാലെ കേസിൽ കർശനമായ ജാമ്യമില്ലാ വകുപ്പുകൾ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു. സാമുദായിക സ്പർദ്ധ ഉണ്ടാക്കിയെന്ന വകുപ്പ് കൂടി ചേർത്താണ് ഇപ്പോൾ കേസ് എടുത്തിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ അബ്ദുല്ല ബാസിലിന്റെ മാതാവിനെയും സഹോദരിയെയും അടക്കമുള്ള കുടുംബാംഗങ്ങളെയും മുസ്ലിം സ്ത്രീകളെയും ലക്ഷ്യമിട്ട് അങ്ങേയറ്റം സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. ബോധപൂർവം പ്രകോപനം സൃഷ്ടിക്കാനും സ്ത്രീകളുടെ വ്യക്തിത്വത്തെയും അന്തസ്സിനെയും തകർക്കാനും ശ്രമിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്.
സ്ത്രീകൾക്കെതിരായ ലൈംഗികാധിക്ഷേപങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡി.ജി.പി ഓഫീസിൽ നിന്നും നേരത്തെ പരാതിക്കാരന് ഉറപ്പ് ലഭിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് കേസിന്റെ വകുപ്പുകൾ കടുപ്പിച്ചത്. മുൻപും വിദ്വേഷ പ്രചാരണങ്ങൾക്കും അപകീർത്തികരമായ പരാമർശങ്ങൾക്കും ആരിഫ് ഹുസൈനെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

