ഉരുൾ ദുരന്തം; ജനം നൽകിയത് 772.11 കോടി, ചെലവിട്ടത് 91.74 കോടി
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിന് ജൂലൈ 30ന് ഒരു വർഷം തികയാനിരിക്കേ, ദുരന്ത ബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാറിന് പൊതുജനം നൽകിയ സംഭാവന 772.11 കോടി രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഇത്രയും തുക എത്തിയത്. ദുരന്തം നടന്ന 2024 ജൂലൈ 30 മുതലുള്ള കണക്കാണിത്.
ഇതിൽ വിവിധ ആവശ്യങ്ങൾക്കായി ഇതുവരെ ചെലവിട്ടത് 91.74 കോടി രൂപയാണ്. പൊതുജനങ്ങളിൽ നിന്നും സർക്കാർ ജീവനക്കാരിൽ നിന്നുമായി ആകെ 455.54 കോടി രൂപയാണ് കിട്ടിയത്. ബാക്കിയുള്ള 316.57 കോടി രൂപ നിധിയുടെ ടി.പി.എ അക്കൗണ്ടിലേക്ക് നേരിട്ട് വന്നതാണ്.
ഉരുൾദുരന്തം മൂലം വിവിധ മേഖലകളിലായി 1,200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് സംസ്ഥാന സർക്കാർ കണക്കാക്കിയത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പിന്റെ നിർമാണ പ്രവൃത്തി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 49.5 ഹെക്ടറിൽ പുരോഗമിക്കുകയാണ്.
ഇതിന്റെ പ്രാരംഭപ്രവൃത്തികൾക്ക് കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്ക് 40.04 ലക്ഷവും സ്പെഷൽ ഓഫിസർക്ക് 20 കോടിയും കൈമാറിയിട്ടുണ്ട്. ടൗൺഷിപ്പിൽ വീട് വേണ്ടാത്തവർക്കായി 15 ലക്ഷം രൂപ വീതം നൽകിയ വകയിൽ ആകെ 13.91 കോടി രൂപയും ചെലവിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.