Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊണ്ടിമുതലുമായി പിടിക്കപ്പെട്ട കള്ളൻ സിംപതിക്ക് കരയുന്നത് പോലെയാണ് റിയാസിന്റെ പ്രതികരണം -മാത്യു കുഴൽനാടൻ

text_fields
bookmark_border
Mathew Kuzhalnadan Riyas
cancel

കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് മുൻ മന്ത്രിയും സി.പി.എം നേതാവുമായ പി.എ മുഹമ്മദ് റിയാസിന്റെ ഇന്നത്തെ പ്രതികരണം കേട്ടപ്പോൾ തനിക്ക് തോന്നിയതെന്ന് കോൺഗസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. സി.എം.ആർ.എൽ-എക്‌സാലോജിക് മാസപ്പടി കേസിൽ ഇ.ഡി നടപടിയെ വിമർശിച്ച് റിയാസ് രംഗത്തെത്തിയതിന് പിന്നാലെയാണ് കുഴൽനാട​ന്റെ പ്രതികരണം.

പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ ഇഡി ആരെയോ ഭീഷണിപ്പെടുത്തി എന്നാണ് റിയാസ് പറയുന്നത്. വാസ്തവ വിരുദ്ധമായ നിരവധി കാര്യങ്ങൾ റിയാസ് പറഞ്ഞിട്ടുണ്ട്. വീണ സേവനം നൽകിയിട്ടില്ല എന്ന് സി.എം.ആർ.എല്ലോ അതിന്റെ എംഡിയോ ഉദ്യോഗസ്ഥരോ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. ‘വീണ ഒരു സേവനവും ഞങ്ങൾക്ക് നൽകിയിട്ടില്ല’ എന്ന് കരിമണൽ കർത്ത എന്ന സിഎംആർഎൽ എംഡിയുടെയും ആ കമ്പനിയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെയും മൊഴി പകർപ്പ് ഞാൻ അദ്ദേഹത്തിന് കൊടുക്കാൻ തയ്യാറാണ്. അതുകൊണ്ട് ഇതുപോലെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ ദയവുചെയ്ത് അങ്ങ് പറയരുത്.

രണ്ടു കാര്യങ്ങളാണ് റിയാസ് പറഞ്ഞത്. ഇഡിയെ കണ്ട് ഭയപ്പെടുന്നവരല്ല തങ്ങളെന്നും ഏതറ്റം വരെയും പോരാടും എന്നും ഒരു വഴിക്ക് പറയും. അതേ നാക്കുകൊണ്ട് പറയുകയാണ് സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഇഡി ഭീഷണിപ്പെടുത്തി തനിക്കെതിരെ മൊഴി വാങ്ങുന്നു എന്ന്. എന്തിനാണ് ഇങ്ങനെ രണ്ടു രീതിയിൽ സംസാരിക്കുന്നത്?

കേരളത്തിന്റെ പൊതുസമൂഹത്തിന് വേണ്ടി റിയാസിനോട് സ്ട്രൈറ്റ് ആയി ചോദിക്കുകയാണ്. നിങ്ങളുടെ ഭാര്യ, അതായത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കോ നിങ്ങളോടൊപ്പം നിൽക്കുന്നവർക്കോ കോടിക്കണക്കിന് രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടില്ല എന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ? ഈ ചോദ്യത്തിന് ഉത്തരം തന്നാൽ റിയാസ് എങ്ങനെ പ്രതിയാകും എന്ന് ആശ്ചര്യപ്പെടുന്നവർക്ക് ബാക്കി പറഞ്ഞുതരാം. രണ്ടാമത്തെ ചോദ്യം നിങ്ങളുടെ ഭാര്യ വിദേശത്തേക്ക് ഇവിടെ നിന്നും പണം അയച്ചിട്ടുണ്ടോ? ഇതിന് റിയാസിന്റെ മറുപടി വന്നാൽ ബാക്കി കാര്യങ്ങൾ ഞാൻ നിങ്ങളോട് പറയാം -മാത്യു കുഴൽനാടൻ പറഞ്ഞു.

സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ ഇന്ന് രംഗത്തെത്തിയിരുന്നു. സ്ഥാപനങ്ങളുമായി ഒപ്പുവെച്ച് വീണ കൈപറ്റിയത് സേവനം ചെയ്തതിനുള്ള തുകയാണെന്നും ടാക്സും ജി.എസ്.ടിയും അടക്കമുള്ള കൃത്യമായ സാമ്പത്തിക ഇടപാടുകൾ തീർത്താണ് അക്കൗണ്ടിൽ സ്വീകരിച്ചതെന്നുമാണ് റിയാസ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്. സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടനുബന്ധിച്ച് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നീതിപരമായ ഇടപാടിനെയാണ് ‘മാസപ്പടി’ എന്ന പേരിലും സേവനം ചെയ്യാതെയാണ് പണം വാങ്ങിയതെന്നും ചിലർ വരുത്തിത്തീർക്കാൻ ശ്രമിച്ചത്. കേസിന്റെ ഭാഗമായി ചോദ്യം ചെയ്ത ഹസൻ വാരിസിനോട് പിണറായി വിജയനെതിരെ കള്ളമൊഴി നൽകാൻ ഇ.ഡി ആവശ്യപ്പെട്ടതിന് തെളിവുകളുണ്ട്. അതിന് വിസമ്മതിച്ചാൽ അദ്ദേഹത്തിന്റെ മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഇ.ഡി ചെയ്തത്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുമ്പോൾ തന്നെ കേന്ദ്ര ഏജൻസികളുടെ മേലുള്ള വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

സേവനം ചെയ്യാതെയാണ് പണം വാങ്ങിയതെന്നും സി.എം.ആർ.എൽ എം.ഡി തന്നെ അക്കാര്യത്തിൽ മൊഴി നൽകിയെന്നും മാധ്യമങ്ങൾ പറഞ്ഞു പരത്തി. സി.എം.ആർ.എല്ലിന്റെ സ്റ്റാഫ് തന്നെ മൊഴി നൽകിയെന്ന തരത്തിലുള്ള വാദങ്ങളും തെറ്റാണെന്ന് റിയാസ് പറഞ്ഞു. ഇക്കാര്യത്തിൽ വീണ പ്രതികരിക്കാത്തതെന്താണെന്ന ചോദ്യത്തിന് രാജ്യത്ത് പ്രതികരിക്കാൻ ഉള്ള അവകാശം പോലെത്തന്നെ പ്രതികരിക്കാതിരിക്കാനും അവകാശമുണ്ട്. സത്യം ജയിക്കുമെന്ന് വിശ്വാസമുണ്ടെങ്കിൽ പ്രതികരിക്കാം അല്ലെങ്കിൽ പ്രതികരിക്കാതിരിക്കാം. ജീവിച്ചിരിക്കുമ്പോൾ തന്നെ എന്റെ ഇറച്ചി കടിച്ചുതിന്നുന്ന അനുഭവമാണ് ഇപ്പോഴുള്ളത്. എങ്കിലും പേടിച്ചുനിൽക്കാനല്ല പാർട്ടി ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. അന്വേഷണം നടക്കട്ടെ, ഒരു തെറ്റും ചെയ്യാത്തതിനാൽ ഇ.ഡിയെ ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PA Muhammad Riyas reacts like thief crying for sympathy, says Mathew Kuzhalnadan
Next Story