രാജ്യത്തെ നശിപ്പിച്ചത് നെഹ്റു എന്ന മുസൽമാൻ, അങ്ങേരുടെ വാപ്പ മുസ്‍ലിം, പെരക്കകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നു -വിദ്വേഷ പ്രസംഗവുമായി പി.സി ജോർജ്; കേസെടുക്കാൻ പിണറായിയെ വെല്ലുവിളിച്ചു
text_fieldsഇടുക്കി: രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസൽമാനാണ് എന്നും ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു പെരക്കകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നുവെന്നും ബി.ജെ.പി നേതാവ് പി.സി ജോർജ്. ‘നെഹ്റു മുസൽമാനാണ്. അങ്ങേരുടെ വാപ്പ മോത്തിലാൽ നെഹ്റു മുസ്‍ലിമാണ്. മോത്തിലാലിന്റെ വാപ്പയും മുസ്‍ലിമാണെന്ന് പറയുന്നുണ്ട്. ഇങ്ങേര് ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് കളിപ്പീര് കളിച്ച് നടന്നു. പുള്ളി പെരക്കകത്ത് അഞ്ച്നേരം നമസ്കരിക്കും. അതെന്നാ മുസ്‍ലിമല്ലേ നെഹ്റു? മത്തായിയുടെ പുസ്തകം ഒന്ന് വായിച്ച് നോക്ക്. അന്നേരം മനസ്സിലാകും’ -പി.സി. ജോർജ് പറഞ്ഞു.
‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകർത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിൻ്റെ തുടർച്ചയാണ് ഇന്ദിരാ ഗാന്ധി ചെയ്തത്' -എച്ച്ആർഡിഎസിന്റെ നേതൃത്വത്തിൽ ഇടുക്കിയിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, പരിപാടിയിൽ കേസെടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ജോർജ് വിദ്വേഷ പ്രസ്താവന നടത്തി. മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‍ലിം സമൂഹം വളർത്തിക്കൊണ്ടുവരുന്നുവെന്നും ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ജോർജിന്റെ പ്രസ്താവന. ക്രിക്കറ്റ് മാച്ചിൽ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോൾ ചിലർ അല്ലാഹു അക്ബർ വിളിക്കുന്നു. ഇതിന്റെ പേരിൽ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ലെന്നും കോടതിയിൽ തീർത്തോളാമെന്നും പി.സി ജോർജ് പറഞ്ഞു. 'ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാൽ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉൾകൊള്ളാൻ തയ്യാറാകണം' -പി.സി ജോർജ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.