പി.സി. ജോർജ് ആശുപത്രിയിൽതന്നെ; ആരോഗ്യനിലയിൽ പ്രശ്നമില്ലെന്ന് ഡോക്ടർമാർ
text_fieldsപി.സി. ജോർജ്
കോട്ടയം: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിലായ ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ ജോർജിനെ റിമാൻഡ് ചെയ്തപ്പോൾ അദ്ദേഹത്തിന് ആരോഗ്യപ്രശ്നമുണ്ടെന്നും ഇ.സി.ജിയിൽ വ്യതിയാനമുണ്ടെന്നും അഭിഭാഷകൻ അറിയിച്ചിരുന്നു.
തുടർന്നാണ് കോടതിയുടെ നിർദേശാനുസരണം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അത്യാഹിത വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ഇ.സി.ജിയിൽ വ്യത്യാസം കണ്ടതിനെത്തുടർന്നാണ് കാർഡിയോളജി ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. 48 മണിക്കൂർ നിരീക്ഷണമാണ് നിർദേശിച്ചിരുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ആരോഗ്യനില മെച്ചപ്പെട്ടശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുമെന്നാണ് കോടതിയും പൊലീസും വ്യക്തമാക്കിയത്. ജനുവരി അഞ്ചിന് ചാനൽ ചർച്ചയിൽ പങ്കെടുക്കവേ ഒരുമതവിഭാഗത്തെ പൂർണമായും അധിക്ഷേപിക്കുന്ന നിലപാടാണ് ജോർജ് കൈക്കൊണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട ടൗൺ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.