പീച്ചിയിലെ മർദനം: വധശ്രമത്തിനും പോക്സോ നിയമപ്രകാരവും കേസ് എടുക്കുമെന്ന് ഭീഷണി, അഞ്ച് ലക്ഷം നൽകിയെന്ന് പരാതി; കേസൊതുക്കാനും പൊലീസ് ഇടപെടൽ
text_fieldsതൃശൂർ: പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടലുടമയും മകനും ജീവനക്കാർക്കുമടക്കം മർദനമേറ്റ സംഭവത്തിൽ നടന്നത് ആസൂത്രിത ഗൂഢാലോചന. ഹോട്ടലുടമയുടെ മകനെയും മൂന്ന് ജീവനക്കാരെയും കേസെടുക്കാതെ ലോക്കപ്പിലിട്ടതായി സി.സി.ടി.വി ദൃശ്യങ്ങളും വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന തെളിവുകളും വ്യക്തമാക്കുന്നു. കേസൊതുക്കാനായി പണം കൈമാറാൻ പൊലീസ് ഇടനിലക്കാരായെന്ന പരാതിയുമുണ്ട്. വീഴ്ച വരുത്തിയ എസ്.ഐക്ക് രണ്ട് വർഷത്തോളം സംരക്ഷണം ലഭിക്കുകയും ചെയ്തു.
പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി. ഔസേപ്പിനെയും മകനെയും മൂന്ന് ജീവനക്കാരെയും പീച്ചി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ 2023 മേയ് 24നാണ് മർദിച്ചത്. അന്നത്തെ പീച്ചി എസ്.ഐയും ഇപ്പോൾ എറണാകുളം കടവന്ത്ര സി.ഐയുമായ പി.എം. രതീഷിന്‍റെ നേതൃത്വത്തിലായിരുന്നു മർദനം. ഫ്ലാസ്ക് കൊണ്ട് അടിക്കാൻ ശ്രമിക്കുന്നതും കൈ കൊണ്ട് മുഖത്തടിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങളാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.
ഔസേപ്പിന്‍റെ മകൻ പോളിനെയും ഹോട്ടലിലെ മൂന്ന് ജീവനക്കാരെയുമാണ് ലോക്കപ്പിലിട്ടത്. വധശ്രമത്തിനും പോക്സോ നിയമപ്രകാരവും കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ കൈമാറിയതായും പരാതിയുണ്ട്. എസ്.ഐ രതീഷിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആഭ്യന്തര അന്വേഷണത്തിൽ തെളിഞ്ഞിട്ടും ഒരു വർഷത്തിലധികമായി സംരക്ഷിക്കുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.
ഹോട്ടൽ ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞതിന് ഹോട്ടൽ ജീവനക്കാർ വായിലേക്ക് ബിരിയാണി കുത്തിക്കയറ്റി കൊല്ലാൻ ശ്രമിച്ചെന്ന, ദിനേശ് എന്നയാളുടെ പരാതിയിലാണ് സംഭവത്തിന് തുടക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.