അവർക്കും കിട്ടി പുതിയ കൂട്ടുകാരെ
text_fieldsപേരാമ്പ്ര: വ്യത്യസ്ത ദേശങ്ങളിൽ നിന്ന് വരുന്ന കൂട്ടുകാരെക്കൊണ്ട് നിറഞ്ഞ ക്ലാസ്മുറിയും അവരോടൊപ്പമുള്ള പഠനവും കളിയുമെല്ലാമായിരുന്നു ചേർമല സാംബവ കോളനിയിലെ അഭിരാമിയും നിഖിലും കണ്ട സ്വപ്നം. എന്നാൽ, പേരാമ്പ്ര ഗവ. വെൽഫ െയർ എൽ.പി സ്കൂളിൽ ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് ഇവർ മാത്രം. ഇവർക്ക് കൂട്ടുകൂടാൻ മറ്റ് ക്ലാസുകളിലും കോള നിയിൽ നിന്നുള്ളവർ മാത്രമാണ് ഉണ്ടായിരുന്നത്.
പുതിയ കൂട്ടുകാരില്ലാത്ത സങ്കടത്തിൽ കഴിയുമ്പോഴാണ് നാലു വരെ ക്ലാസുകളിലെ ഈ 12 അംഗ സംഘത്തിന് അപ്രതീക്ഷിതമായിട്ട് ആറു കൂട്ടുകാരെ കിട്ടിയത്. ഇഹാൻ റഷീദ്, നിഹ ഐറിൻ, സാലിസ്, നബ്ഹാൻ, സിയ ഹിന്ദ്, ഹന്ന റഷീദ എന്നിവരാണ് ചൊവ്വാഴ്ച രാവിലെ അഭിരാമിക്കും സംഘത്തിനും സഹപാഠികളായി എത്തിയത്. ആദ്യ ദിനത്തിൽ തന്നെ അവർ എല്ലാവരും കൂട്ടുകാരായി, ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണവും കഴിച്ച് ദേശീയ ഗാനവും ആലപിച്ചാണ് നവാഗതർ മടങ്ങിയത്.
2015 മുതൽ വിവിധ സന്നദ്ധ സംഘടനകൾ നിരന്തര പരിശ്രമം നടത്തിയെങ്കിലും പേരാമ്പ്ര ഗവ. വെൽഫെയർ സ്കൂളിനോടുള്ള അയിത്തം അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കെ.എസ്.ടി.എം മുൻകൈയെടുത്ത് കാവുന്തറയിലും കാവുംവട്ടവുമുള്ള വിദ്യാർഥികൾ വെൽഫെയർ സ്കൂളിൽ പഠിക്കാനെത്തിയത് വലിയ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. നാലാം തരം കഴിഞ്ഞ് തുടർപഠനത്തിന് പോകുന്ന സാംബവ വിദ്യാർഥികളെ ചില സ്കൂളുകളിൽ അവഗണിക്കുന്നതായും പരാതി ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ, ഇവർ പകുതിവെച്ച് പഠനം നിർത്തുക പതിവായിരുന്നു.
എന്നാൽ, വെൽഫെയർ സ്കൂൾ മുൻ ഹെഡ്മാസ്റ്റർ രഘുദാസ് തെറ്റയിൽ മുൻ കൈയെടുത്ത് ഈ വിദ്യാർഥികളെ വയനാട്ടിൽ ഉൾപ്പെടെ ഹോസ്റ്റലിൽ ചേർത്ത് പഠിപ്പിച്ചു. പ്ലസ് ടു കഴിഞ്ഞ ഇവരിൽ കുറച്ചുപേർക്ക് ആയുർവേദ നഴ്സിങ്ങിനുൾപ്പെടെ ചേർത്ത് ജോലി നേടിക്കൊടുക്കാനും ഇദ്ദേഹത്തിെൻറ ശ്രമഫലമായി സാധിച്ചിട്ടുണ്ട്.
ഇതിെൻറ തുടർപ്രവർത്തനം നടത്തിയാൽ ചേർമലയിലെ വിദ്യാർഥികളെ സമൂഹത്തിെൻറ ഉന്നതിയിലെത്തിക്കാൻ കഴിയുമെന്ന് രഘുദാസ് പറയുന്നു. ചെറുപ്പത്തിലേയുള്ള അവഗണനയും ഒറ്റപ്പെടലും കാരണമാണ് ചേർമലയിലെ വിദ്യാർഥികൾ പാതിവഴിയിൽ പഠനമുപേക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.